സാമൂഹ്യ മാധ്യമം ട്വിറ്റർ തന്നെ നിരോധിച്ചതിനെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹർജി കോടതി തള്ളി. എന്നാൽ പരിഷ്‌കരിച്ച ഹർജി നൽകാൻ സാൻ ഫ്രാസിസ്കോ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്ജ് ജെയിംസ് ഡൊണാറ്റോ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ പ്രേരണ കൊണ്ടാണ് നിരോധിച്ചതെന്ന ആരോപണത്തിനു തെളിവ് കൊണ്ടുവരണം.
ഉയർന്ന കോടതികളെ സമീപിക്കുമെന്നു ട്രംപിന്റെ അഭിഭാഷകൻ പറഞ്ഞു. സുപ്രീം കോടതിയിൽ നീതി കിട്ടുമെന്ന് ഉറപ്പുണ്ട്.
ട്രംപും അമേരിക്കൻ കൺസർവേറ്റീവ് യൂണിയനും മറ്റു അഞ്ചു വ്യക്തികളും ട്വിറ്ററിനെതിരെ കോടതിയിൽ പോയത് നിരോധനം നീക്കാനാണ്. ട്വിറ്ററിൽ 9 കോടി ആരാധകർ ഉള്ള നേരത്താണ് ജനുവരി 6 ക്യാപിറ്റോൾ കലാപത്തിലുള്ള ട്രംപിന്റെ പങ്കു കണക്കിലെടുത്തു അദ്ദേഹത്തിന് ട്വിറ്റർ വിലക്കു കല്പിച്ചത്.
ട്വിറ്ററിലേക്കു മടങ്ങാൻ താൽപര്യമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത് രണ്ടാഴ്ച മുൻപ് മാത്രം. ടെസ്ല-സ്പേസ് എക്സ് സി ഇ ഒ എലോൺ മസ്ക് 44,00 കോടി ഡോളറിനു ട്വിറ്റർ വാങ്ങാൻ ഉറപ്പിച്ച ശേഷം മാധ്യമത്തെ സ്വതന്ത്ര അഭിപ്രായങ്ങളുടെ വേദിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതേപ്പറ്റി ആരാഞ്ഞപ്പോഴാണ് തനിക്കു താൽപര്യമില്ലെന്ന് നിരന്തരം ട്വീറ്റ് ചെയ്യുന്ന സ്വഭാവക്കാരനായിരുന്ന മുൻ പ്രസിഡന്റ് പറഞ്ഞത്.