യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയുമുള്ളതെന്നും മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി പ്രത്യേക നിലപാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍. ‘ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ?’ എന്ന തലക്കെട്ടിലാണ് നര്‍ക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് ലേഖനം പ്രസിദ്ധീകരിച്ചത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക്‌സ് ജിഹാദ് ആരോപണത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക ഘടകം പിന്തുണ പ്രഖ്യാപിച്ചതിനെ സംസ്ഥാന നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.
യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിക്കുവാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന്‍ അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. ഇതിനാണ് ശബരീനാഥന്‍ മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടനക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയുമുള്ളതെന്നും മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി പ്രത്യേക നിലപാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ശബരീനാഥന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജില്‍ ‘ ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തോട് എതിര്‍പ്പു രേഖപ്പെടുത്തിയതില്‍ കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും അതില്‍ വിമര്‍ശിക്കുന്നുണ്ട്. വിമര്‍ശനത്തില്‍ തെറ്റില്ല, അതിന്റെ ശരിതെറ്റുകള്‍ ജനം വിലയിരുത്തും.