ബ്രിട്ടീഷ് ഭരണ കാലത്തു മുതൽ നിലവിലുള്ള രാജ്യദ്രോഹ നിയമം മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിയമം പുനഃപരിശോധിക്കാൻ തയാറാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചതിന്റെ തുടർന്ന്, അതു പൂർത്തിയാവുന്നതു വരെ നിലവിലുള്ള ഇന്ത്യൻ പീനൽ കോഡിന്റെ 124 A ഉപയോഗിക്കാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിക്കാൻ ജസ്റ്റിസുമാരായ സൂര്യ കാന്തും ഹിമ കോലിയും കൂടി ഉൾപ്പെട്ട ബെഞ്ച് കേന്ദ്രത്തെ ചുമതലപ്പെടുത്തി. 124 എ അനുസരിച്ചു അറസ്റ്റ് ചെയ്യപ്പെട്ടവർക്കു കോടതി ഇളവ് കൊടുത്തിട്ടുണ്ടെങ്കിൽ ആ ആശ്വാസം തുടരണം.
രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നു എന്ന വ്യാപകമായ പരാതികൾ നിലനിൽക്കെ അതിനെ ചോദ്യം ചെയ്യുന്ന ഹർജികൾ ജൂലൈ മൂന്നാം വാരത്തിൽ കേൾക്കാമെന്നു കോടതി പറഞ്ഞു.
പുനഃപരിശോധന പൂർത്തിയാവും വരെ ഈ നിയമം ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. “124 എ ഉപയോഗിച്ച് ഏതെങ്കിലും കേസിൽ എഫ് ഐ ആർ ഫയൽ ചെയ്യില്ലെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഏതെങ്കിലും കേസ് ഫയൽ ചെയ്താൽ അതിനെ ചോദ്യം ചെയ്യുമ്പോൾ കോടതികൾ വേഗത്തിൽ തീർപ്പുണ്ടാക്കണം.”
രാജ്യദ്രോഹ കുറ്റം ആരോപിക്കുന്ന കേസുകളിൽ എഫ് ഐ ആർ വേണോ എന്ന് എസ് പിയുടെ ഗ്രേഡ് എങ്കിലുമുള്ള ഒരു ഓഫീസർ തീരുമാനിക്കട്ടെ എന്നൊരു നിർദേശം സോളിസിറ്റർ ജനറൽ തുഷാർ മേത്ത മുന്നോട്ടു വച്ചു. രാജ്യദ്രോഹ നിയമം തന്നെ പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നു ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
“ഇന്ത്യയിൽ 800 റിലേറെ രാജ്യ ദ്രോഹ കേസുകളുണ്ട്. 13,000 പേർ ജയിലിലുണ്ട്,” അദ്ദേഹം പറഞ്ഞു. ഈ നിയമം റദ്ദാക്കണം.
ഇന്ന് റദ്ദാക്കണമെന്നാണോ പറയുന്നതെന്ന് ജസ്റ്റിസ് കാന്ത് ചോദിച്ചു.
പ്രധാനമന്ത്രി എല്ലാ വാദങ്ങളും മനസിലാക്കി എന്നു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു. പൗര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ആദരിക്കപ്പെടണം എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ കോളനി വാഴ്ചയുടെ ഭാണ്ഡക്കെട്ടുകൾ വലിച്ചെറിയണം എന്ന നിലപാടാണ് അദ്ദേഹത്തിന്.