ന്യുയോർക്ക്: അമേരിക്കൻ ജനതയെ നടുക്കിയ സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റനും ബറാക്ക് ഒബാമയും പ്രസിഡന്റ് ജോബൈഡനും ന്യുയോർക്ക് മൻഹാട്ടനിൽ ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രസിഡന്റ് ട്രംപ് ന്യുയോർക്കിലുണ്ടായിട്ടും ചടങ്ങിൽ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി.
മൻഹാട്ടനിലെ ട്രംപ് ടവറിൽ നിന്നും ചില ബ്ലോക്കുകൾ ദൂരെ 17th പൊലിസ് പ്രിസിന്റ്, ഫയർ സ്റ്റേഷൻ ഓഫിസർമാരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ ട്രംപ് നിശിതമായി വിമർശിച്ചത്. 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചു ഓഫീസർമാരുടെ അഭിപ്രായം ആരാഞ്ഞു. ന്യൂയോർക്ക് മേയറായി മത്സരിക്കണോ എന്നും ട്രംപ് ചോദിച്ചു. അതായിരിക്കും പ്രതിയോഗികൾക്ക് സന്തോഷം നൽകുക എന്നും ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ജോർജ് ഡബ്ലിയു ബുഷും പെൻസിൽവാനിയായിൽ നടന്ന അനുസ്മരണചടങ്ങിൽ പങ്കെടുത്തു. കാപ്പിറ്റോൾ ലക്ഷ്യമാക്കി പറന്ന വിമാനത്തിലെ യാത്രക്കാരുടെ സമയോചിത ഇടപെടൽ വൈറ്റ് ഹൗസ് അക്രമണം പരാജയപ്പെടുത്തിയെങ്കിലും വിമാനം തകർന്നുവീണ് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടിരുന്നു. അവരുടെ ധീരതയെ ബുഷ് അനുസ്മരിക്കുകയും. കുടുംബാംഗങ്ങളോടു പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
പി പി ചെറിയാൻ