ലഖ്‌നൗ: താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് അലഹബാദ് ഹൈക്കോടതി.
ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി ലഖ്‌നൗ ബഞ്ചിനെ സമീപിച്ചത്. മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി, ഹര്‍ജിക്കാരുടെ നേര്‍ക്ക് രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. “ഇന്ന് നിങ്ങള്‍ താജ് മഹലിന്‍റെ അടി നിലയില്‍ ഉള്ള 22 മുറികള്‍ തുറക്കണം എന്നാവശ്യപ്പെടുന്നു, നാളെ നിങ്ങള്‍ പറയും ജഡ്ജിയുടെ ചേമ്ബറില്‍ പരിശോധന നടത്തണം എന്ന്…, ഹര്‍ജിക്കാര്‍ അതിരുകടക്കരുത് എന്ന് നിര്‍ദ്ദേശിച്ച കോടതി, ആദ്യം പോയി താജ് മഹലിനെപ്പറ്റി നന്നായി പഠിച്ചുവരാനും നിര്‍ദ്ദേശിച്ചു.
എന്നാല്‍, ഔറംഗസേബ് തന്‍റെ പിതാവിന് എഴുതിയ ഒരു കത്ത് താന്‍ കണ്ടതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതോടെ കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
നിങ്ങള്‍ മുറികള്‍ തുറക്കാനുള്ള ഉത്തരവാണ് ആവശ്യപ്പെടുന്നത്. അതായത് ഒരു വസ്തുതാന്വേഷണ സമിതി ആവശ്യപ്പെടുന്നു. ഇതുവഴി നിങ്ങള്‍ കോടതിയുടെ സമയം പാഴാക്കുകയാണ്., കോടതി ചൂണ്ടിക്കാട്ടി.
താജ് മഹല്‍ വിവാദത്തില്‍ കോടതി നടത്തിയ വിമര്‍ശനം ഏറെ നിര്‍ണ്ണായകമായിരുന്നു. താജ് മഹലിന്‍റെ 22 മുറികളും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരോട് ആദ്യം പോയി MA, Net JRF എന്നിവ ചെയ്യാനും പിന്നീട് ഗവേഷണത്തില്‍ ഈ വിഷയം തിരഞ്ഞെടുക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഗവേഷണത്തില്‍ നിന്ന് ഏതെങ്കിലും സ്ഥാപനം നിങ്ങളെ തടഞ്ഞാല്‍ മാത്രം ഞങ്ങളുടെ അടുത്തേക്ക് വരൂ, കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ഡികെ ഉപാധ്യായ, സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ കേസ് പരിഗണിച്ചത്.