തിരുവനന്തപുരം: സംസ്ഥാനത്തിന് വായ്പയെടുക്കാന്‍ അനുമതി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത് കടുത്ത നിബന്ധനകള്‍.
പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും കഴിഞ്ഞ രണ്ട് സാമ്ബത്തിക വര്‍ഷങ്ങളില്‍ എടുത്ത വായ്പയും ഇത്തവണത്തെ വായ്പാ പരിധിയില്‍ നിന്ന് കുറവു ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിന് എടുക്കാവുന്ന വായ്പ നേര്‍ പകുതിയായി കുറയും. ആഭ്യന്തര വരുമാനത്തിന്‍്റെ 3.5% ആണ് ഈ സാമ്ബത്തിക വര്‍ഷം നിശ്ചയിച്ചിരിക്കുന്ന വായ്പാ പരിധി.
എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കിഫ്ബി പോലെ പ്രത്യേക ഉദ്ദേശത്തോടെ സ്ഥാപിച്ച കമ്ബനികള്‍ എന്നിവ വഴി വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ ഈ വായ്പാ പരിധി മറികടക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത് ബജറ്റിന് പുറത്തെ കടമെടുപ്പാണ്. അതിനാല്‍ ഇങ്ങനെയെടുക്കുന്ന വായ്പകളെയും സംസ്ഥാനം എടുത്ത വായ്പയായി കണക്കാക്കും. കഴിഞ്ഞ 2 സാമ്ബത്തിക വര്‍ഷങ്ങളില്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ വഴി കടമെടുത്ത തുക കൂടി ഈ വര്‍ഷത്തെ കടമെടുപ്പില്‍ കുറവു ചെയ്യുമെന്നാണ് കേന്ദ്ര നിലപാട്.
ഇതു നടപ്പാക്കിയാല്‍ കേരളത്തിന് ഈ വര്‍ഷം കടമെടുക്കാവുന്ന 32,435 കോടി രൂപയില്‍ പകുതി നഷ്ടപ്പെടും. ഈ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തു നല്‍കിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.
സംസ്ഥാനങ്ങളുടെ സാമ്ബത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം തയ്യാറാക്കിയ സമ്മറി റിപ്പോര്‍ട്ടിലാണ് കടുത്ത തീരുമാനങ്ങളുള്ളത്. ഇതിലെ നാഷണല്‍ പെന്‍ഷന്‍ഫണ്ടിലേക്കുള്ള അടവിനെ ആസ്പദമാക്കിയുള്ള തീരുമാനം മാത്രമാണ് കേരളത്തിന് ആശ്വാസം. NPS ലേക്കുള്ള അടവ് യഥാസമയം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് തുല്യമായ തുക അധികം വായ്പയെടുക്കാമെന്നതാണ് ഈ നിര്‍ദ്ദേശം.