അമേരിക്കയിലെ കോവിഡ് മരണങ്ങൾ 10 ലക്ഷത്തിൽ എത്തിയതിൽ പ്രസിഡന്റ് ജോ ബൈഡൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘ദുരന്തന്തിന്റെ നാഴികക്കല്ല്’ എന്നു ചൂണ്ടിക്കാട്ടി, മഹാമാരിയെ നേരിടാൻ കോടാനുകോടി ഡോളർ ഇനിയും ആവശ്യമുണ്ടെന്നു അദ്ദേഹം യു എസ് കോൺഗ്രസിനെ ഓർമപ്പെടുത്തി.
“ഒരു രാജ്യമെന്ന നിലയ്ക്കു നമ്മൾ ഇത്തരമൊരു ദുഃഖത്തോടു നിർവികാരത കാട്ടരുത്,” ബൈഡൻ പറഞ്ഞു. “മുറിവുകൾ ഉണങ്ങണം എന്നതു നമ്മൾ ഓർക്കുക. ഈ മഹാമാരിക്കെതിരെ നമ്മൾ ജാഗ്രത പാലിക്കണം. കഴിയുന്നത്ര ജീവനുകൾ രക്ഷിക്കാൻ നോക്കണം. മുൻപത്തേക്കാൾ കൂടുതൽ പരിശോധന, വാക്‌സിനേഷൻ, ചികിത്സ ഇതൊക്കെ കൂടിയേ തീരൂ. വരുന്ന മാസങ്ങളിൽ കോൺഗ്രസ് ഇതിനൊക്കെ ആവശ്യമായ പണം തരണം എന്നതു നിർണായകമാണ്.”
വ്യാഴാഴ്ച്ച, കോവിഡ് ചർച്ച ചെയ്യാനുള്ള രണ്ടാം ആഗോള ഉച്ചകോടിയുടെ സഹ ആതിഥേയൻ എന്ന നിലയിൽ മഹാമാരിയെ ചെറുക്കാൻ ലോകം വീണ്ടും ഊർജിതമായി ശ്രമിക്കണമെന്നു ബൈഡൻ ആഹ്വാനം ചെയ്തു. എട്ടു മാസം മുൻപ് ആദ്യ ഉച്ചകോടിയിൽ 120 കോടി വാക്‌സിൻ ഡോസുകൾ അമേരിക്ക സംഭാവന നൽകുമെന്നു പ്രസിഡൻറ് പ്രഖ്യാപിച്ചിരുന്നു. 110 രാജ്യങ്ങളിലേക്കായി 54 കോടി ഡോസുകൾ അയച്ചു.
എന്നാൽ അമേരിക്കയും മറ്റു രാജ്യങ്ങളും കോവിഡിനെതിരായ പോരാട്ടത്തിൽ അലംഭാവം കാട്ടുന്നു എന്ന ആശങ്കയുണ്ട്. വികസ്വര രാജ്യങ്ങളിൽ 68 കോടി ഡോസുകൾ ഉപയോഗിക്കാതെ പാഴായിപ്പോയി. വാക്‌സിനേഷനും ചികിത്സയും നൽകുന്നതിൽ ശ്രദ്ധ പോരാ എന്നിരിക്കെ കൂടുതൽ പ്രഹരശേഷിയുള്ള വൈറസ് വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
അത്യാവശ്യമായി കിട്ടണം എന്നു ബൈഡൻ പറയുന്ന 2,250 കോടി ഡോളർ നൽകാൻ കോൺഗ്രസ് പക്ഷെ തയാറായിട്ടില്ല. റിപ്പബ്ലിക്കൻ അംഗങ്ങളാണ് രാഷ്ട്രീയ കാരണങ്ങളാൽ തടസം സൃഷ്ടിക്കുന്നത്. മെക്സിക്കോയിൽ നിന്നു വരുന്നവരെ തിരിച്ചയക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം മെയ് 23 നു ഇല്ലാതാവുന്നതാണ് അവരുടെ പ്രശ്നം. മെക്സിക്കോക്കാരെ അമേരിക്കയിൽ കയറ്റരുതെന്ന ഡൊണാൾഡ് ട്രംപിന്റെ നയം തുടരുന്നവർ ഈ നിയമത്തിന്റെ സാധുത നീട്ടണമെന്ന് ആവശ്യപ്പെടുന്നു. കോവിഡിനെ നേരിടാനുള്ള പണവുമായി അവർ അതിനെ ബന്ധിപ്പിക്കുന്നു.
പണം കിട്ടിയില്ലെങ്കിൽ വാക്‌സിനുകളുടെയും ചികിത്സകളുടെയും അടുത്ത തലമുറയുടെ പ്രയോജനം അമേരിക്കയ്ക്കു ലഭിക്കാതെ വരുമെന്നു ബൈഡൻ ചൂണ്ടിക്കാട്ടി. വൈറസ് വകഭേദങ്ങൾ കരുത്താർജിക്കയും ചെയ്യും.
കോൺഗ്രസ് മൊത്തം നൽകിയ 5 ലക്ഷം കോടി ഡോളർ കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം നേരിടാനാണ് കൂടുതലും ഉപയോഗിച്ചത്.