വിഷയത്തിൽ അധിക സത്യവാങ്മൂലം സമർപ്പിക്കുന്നില്ലെന്ന് കേന്ദ്രസർക്കർ കോടതിയിൽ വ്യക്തമാക്കി.
ന്യൂഡല്‍ഹി: പെഗസസ് ഫോൺ ചോർത്തലിൽ അന്വേഷണം വേണോ എന്നത് സംബന്ധിച്ച് സുപ്രീം കോടതി മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവിറക്കും. സർക്കാരിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്താത്ത സാഹചര്യത്തിലാണിത്.
വിഷയത്തിൽ അധിക സത്യവാങ്മൂലം സമർപ്പിക്കുന്നില്ലെന്ന് കേന്ദ്രസർക്കർ കോടതിയിൽ വ്യക്തമാക്കി. 120 പേരുടെ ഫോൺ വിവരങ്ങൾ പെഗാസസ് വഴി ചോർന്നതായി സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും സർക്കാർ അറിയാതെ ആണ് ഇത്തരം സംഭവങ്ങൾ എങ്കിൽ NSO യ്ക്ക് എതിരെ എന്തെങ്കിലും നടപടി എടുത്തോ എന്നും ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ആക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അനധികൃതമായി ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവർത്തിച്ചു.
ദേശ സുരക്ഷയെ ബാധിക്കുന്ന ഒന്നും അറിയേണ്ടതില്ലെന്ന് ആവർത്തിച്ച കോടതി, വ്യക്തി വിവരങ്ങൾ ചോർത്തിയോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. പെഗസസ് സംബന്ധിച്ച് കേന്ദ്രസർക്കാർ പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. വിഷയങ്ങൾ പരിശോധിക്കാൻ വിദഗ്ദ സമിതി രൂപീകരിക്കാമെന്നും സമിതി സുപ്രീം കോടതിയിൽ വിവരങ്ങൾ നൽകുമെന്നും സോളിസിറ്റർ ജനറൽ ആവർത്തിച്ചു.
നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ ഒരുതരത്തിലും ഉള്ള അനധികൃത ഇടപെടലും സാധ്യമാകില്ല. ഇക്കാര്യം IT മന്ത്രി അശ്വനി വൈഷ്ണവ് സഭയെ അറിയിച്ചിട്ടുണ്ടെന്നും തുഷാർ മേത്ത മറുപടി നൽകി. സെപ്തംബർ ഏഴിന് ഹർജികൾ പരിഗണിച്ചപ്പോൾ
അധിക സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ തീരുമാനമെടുക്കാൻ കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഏതാനും ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.