ജോ ബൈഡൻ പ്രസിഡന്റായ ശേഷമുള്ള ആദ്യത്തെ ഏഷ്യൻ പര്യടനത്തിനു തുടക്കം കുറിച്ച് ദക്ഷിണ കൊറിയയിൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു വിമാനമിറങ്ങി. സിയോളിനു 70 കിലോമീറ്റർ തെക്കു പ്യോങ്റ്ക് നഗരത്തിലെ ഒസാൻ എയർ ബേസിൽ ഇറങ്ങിയ ബൈഡൻ 10 ദിവസം മുൻപ് സ്ഥാനമേറ്റ കൊറിയൻ പ്രസിഡന്റ് യൂൺ സുക്-യോളുമൊത്തു സാംസങിന്റെ ചിപ്പ് പ്ലാന്റിലേക്കാണ് നേരെ പോയത്.
വടക്കൻ കൊറിയയുടെ ആണവ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം ഏതു ദിവസവും ഉണ്ടാവാം എന്ന റിപ്പോർട്ടുകൾക്കിടയിൽ എത്തിയ ബൈഡൻ രണ്ടു കൊറിയകൾക്കും മധ്യേയുള്ള സൈനികേതര മേഖല സന്ദർശിക്കില്ലെന്നു വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞിരുന്നു.
ഞായറാഴ്ച്ച ജപ്പാനിലേക്ക് പറക്കും മുൻപ് യൂണുമായി ബൈഡൻ സുപ്രധാന ചർച്ചകൾ നടത്തും. സൈനിക, സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നു എന്ന സന്ദേശം ചൈനയ്ക്കും ഉത്തര കൊറിയ്ക്കും അയക്കാനാണ് ശ്രമം. ദക്ഷിണ കൊറിയയിൽ വർധിച്ച യു എസ് ആയുധ സാന്നിധ്യമാവും ഒരു വിഷയം.
ബേബി ഫോർമുലയും കോവിഡും വിലക്കയറ്റവും ഉൾപ്പെടെ നിരവധി ആഭ്യന്തര പ്രശ്നങ്ങൾ അമേരിക്ക നേരിടുന്ന സമയത്താണ് ബൈഡന്റെ ഏഷ്യൻ യാത്ര. യൂറോപ്പിനു പുറമെ പസിഫിക്കിലും അമേരിക്കയുടെ കരുത്തു കാട്ടേണ്ടതു ആവശ്യമായി എന്ന് പ്രസിഡന്റ് കരുതുന്നു.
യുക്രൈൻ യുദ്ധത്തിൽ അമേരിക്ക ഊന്നി നിൽക്കെ, വ്യാഴാഴ്ച്ച ഫിൻലണ്ടിന്റെയും സ്വീഡന്റേയും നേതാക്കളെ പ്രസിഡന്റ് റോസ് ഗാർഡനിൽ സ്വീകരിച്ചു. നേറ്റോയിൽ ചേരാനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം അവരെ അറിയിച്ചു.