ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് (Popular Front) റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. ഇതിനിടെ കുട്ടി പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നു. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വിശദീകരണത്തില്‍ പറയുന്നു.
പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ കൊച്ചുകുട്ടിയുടെ പ്രകോപന മുദ്രാവാക്യം; വ്യാപക വിമർശനം
ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആൺകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രമുഖരടക്കമുള്ള നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. അന്യമത വിദ്വേഷം കുട്ടികളിൽ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമർശനമുയർന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടത്തിനിടെയാണ് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.