മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസും വിരുദ്ധ ചേരികളിൽ നിന്നു പൊരുതുന്ന സുപ്രധാന റിപ്പബ്ലിക്കൻ പ്രൈമറി ഇന്ന് ജോർജിയയിൽ നടക്കുന്നു. പുറമെ, അർകൻസോയിലും അലബാമയിലുമുണ്ട് പ്രൈമറികൾ.
ജോർജിയയിൽ ഗവർണർ ബ്രയാൻ കെംപ് വീണ്ടും റിപ്പബ്ലിക്കൻ ടിക്കറ്റിനു മത്സരിക്കുമ്പോൾ ട്രംപ് അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത് 2020 ൽ തിരഞ്ഞടുപ്പിൽ തോറ്റപ്പോൾ ട്രംപ് പറഞ്ഞ നുണകളൊക്കെ ഉയർത്തിപ്പിടിക്കാൻ കെംപ് തയാറായില്ല എന്നതു കൊണ്ടാണ്. ജോ ബൈഡൻ വോട്ടുകൾ അപഹരിച്ചു എന്ന വാദത്തിൽ ട്രംപ് ഉറച്ചു നിൽക്കുമ്പോൾ പെൻസ് പോലും അത് ശരി വയ്ക്കുന്നില്ല.
“ഞാൻ ബ്രയാൻ കെംപിനു വേണ്ടി ഇന്നിവിടെ നില്കുന്നത് അദ്ദേഹം അമേരിക്കയിലെ ഏറ്റവും മികച്ച റിപ്പബ്ലിക്കൻ ഗവർണർമാരിൽ ഒരാളായാണ് കൊണ്ടാണ്,” പെൻസ് കഴിഞ്ഞ ദിവസം റാലിയിൽ പറഞ്ഞു. എന്നാൽ ട്രംപ് ആവട്ടെ കെംപിനെ വിളിച്ചത് രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട ഗവർണർ എന്നാണ്.
മുൻ സെനറ്റർ ഡേവിഡ് പെർഡ്യുവിനെയാണ് ഗവർണർ മത്സരത്തിനുള്ള റിപ്പബ്ലിക്കൻ ടിക്കറ്റിനു ട്രംപ് പിന്തുണയ്ക്കുന്നത്. അഭിപ്രായ സർവേകളിൽ പെർഡ്യു ഏറെ പിന്നിലാണ്. കെംപ് ജയിച്ചാൽ ട്രംപിന്റെ വാദങ്ങൾക്കു ജോർജിയ ജി ഓ പി നൽകുന്ന കനത്ത തിരിച്ചടിയാവും അത്.
ഡെമോക്രറ്റിക്ക് സ്ഥാനാർഥി എതിരില്ലാതെ ജയിച്ച കറുത്ത വർഗക്കാരിയായ സ്റ്റേസി അബ്‌റാംസാണ്.
ജോർജിയയിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലും ട്രംപിന്റെ പകവീട്ടൽ ശ്രമമുണ്ട്. നിലവിലുള്ള സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗെർ 2020 ൽ ട്രംപിന്റെ ആരോപണം സ്വീകരിച്ചു ജോർജിയയിലെ ഫലങ്ങൾ അസാധുവാക്കാൻ വിസമ്മതിച്ചിരുന്നു. അത് കൊണ്ട് അദ്ദേഹത്തെ തോൽപിക്കാൻ കച്ചകെട്ടിയിറങ്ങി ട്രംപ്.
റെപ്. ജോഡി ഹൈസ് ആണ് ട്രംപിന്റെ സ്ഥാനാർഥി.
ഞായറാഴ്ച ട്രംപ് വക്താവ് ടെയ്‌ലർ ബുഡോവിച് തുറന്നടിച്ചു തന്നെ പെൻസിനെ ആക്രമിക്കയുണ്ടായി. നഷ്ടപ്പെട്ട പ്രസക്തി വീണ്ടെടുക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നു ബുഡോവിച് പരിഹസിച്ചു.
2021 ജനുവരി 6 നു ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ആക്രമിച്ചപ്പോൾ പെൻസിനെയും ലക്‌ഷ്യം വച്ചിരുന്നു.
ബുഷിനെതിരെയും
ടെക്സസിൽ അറ്റോണി ജനറൽ പ്രൈമറിയിൽ ട്രംപ് പിന്തുണയ്ക്കുന്ന സ്ഥാനാർഥി എതിർക്കുന്നത് ബുഷ് രാഷ്ട്രീയ കുടുംബത്തിന്റെ പ്രതിനിധിയെയാണ്. നാലു പേർ മത്സരിച്ച മാർച്ചിലെ പ്രൈമറിയിൽ തീരുമാനമാകാത്തതിനാൽ മുകളിൽ വന്ന രണ്ടു പേരാണ് ഇന്നു മത്സരിക്കുക.
നിലവിലുള്ള അറ്റോണി ജനറൽ കെൻ പാക്സ്ടൺ ആണ് ട്രംപിന്റെ സ്ഥാനാർഥി. മാർച്ചിൽ അദ്ദേഹത്തേക്കാൾ ഏറെ പിന്നിലായിരുന്നു മുൻ ഫ്ലോറിഡ ഗവർണർ ജെബി ബുഷിന്റെ പുത്രൻ ജോർജ് പി. ബുഷ്.
പാക്സ്ടൺ അഴിമതിക്കേസിൽ എഫ് ബി ഐയുടെ അന്വേഷണത്തിലാണ്. 2015 ൽ ഒരു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു താനും.