മലപ്പുറം: ഈ മാസം പെയ്ത ശക്തമായ മഴയില്‍ സംസ്ഥാനത്ത് 168 കോടി രൂപയുടെ കൃഷിനാശം. വിവിധ ജില്ലകളിലായി 23,643.4 ഹെക്ടറിലെ കൃഷിയാണ് മൊത്തം നശിച്ചത്. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, റബര്‍, മരച്ചീനി, പച്ചക്കറികള്‍ തുടങ്ങിയവയാണ് പ്രധാനമായും നശിച്ചതെന്നാണ് കൃഷിവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആലപ്പുഴയിലാണ് വലിയ നഷ്ടം. ഇവിടെ 4693 ഹെക്ടറിലെ കൃഷി നശിച്ചു. കൊയ്യാറായ നെല്ലാണ് അവിടെ മഴവെള്ളത്തില്‍ മുങ്ങിപ്പോയത്.
അമ്ബത് കോടിയിലേറെ രൂപയുടെ നഷ്ടമാണുള്ളത്. മലപ്പുറത്ത് 13,389 ഹെക്ടറിലെ കൃഷി നശിച്ചെങ്കിലും ആലപ്പുഴയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ സാമ്ബത്തികനഷ്ടത്തില് കുറവുണ്ട്. ലക്ഷത്തിലേറെ വാഴകള്‍ നശിച്ച ഇവിട പതിനഞ്ച് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ചങ്ങരംകുളം മേഖലയിലടക്കം 243 പേരുടെ 217.40 ഹെക്ടറിലെ നെല്‍കൃഷി നശിച്ചതില്‍ മാത്രം 3.26 കോടി രൂപയാണ് നഷ്ടം. കൊല്ലം, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് നാശം പൊതുവെ കുറവ്. കോട്ടയത്ത് വലിയ തോതില്‍ റബറും കാസര്‍കോട്ട് കശുവണ്ടിയും വ്യാപകമായി നിലംപൊത്തി.
പന്തലിട്ട പച്ചക്കറികള്‍, മറ്റ് പച്ചക്കറികള്‍, വെറ്റില, ജാതി, കൊക്കോ, കുരുമുളക് എന്നിവയെല്ലാം നശിച്ചവയിലുള്‍പ്പെടും. പാടശേഖര സമിതികളുടെയും സഹകരണസംഘങ്ങളുടെയും നേതൃത്വത്തിലെ ഏക്കറുകണക്കിന് ഭൂമിയിലെ കൃഷിയും നഷ്ടമായി. 42,319 പേരുടെ വിളനാശത്തിന്റെ കണക്കെടുപ്പാണ് കൃഷിവകുപ്പ് പൂര്‍ത്തിയാക്കിയത്. ചില ജില്ലകളില്‍ കണക്കെടുപ്പ് തുടരുന്നതിനാല്‍ നാശനഷ്ടമുണ്ടായ കര്‍ഷകരുടെ എണ്ണം അരലക്ഷത്തോളവും മൊത്തം സാമ്ബത്തികനഷ്ടം 200 കോടിയുമാകുമെന്നാണ് സൂചന. ആലപ്പുഴയില്‍ 8199ഉം കണ്ണൂരില്‍ 5364ഉം കാസര്‍കോട്ട് 4975ഉം മലപ്പുറത്ത് 4740ഉം പേരുടെ കൃഷിയാണ് നശിച്ചത്.