തടയാൻ വരുന്നത് ആരായാലും വെടി വയ്ക്കുമെന്നു ആക്രോശിച്ചു കൊണ്ടാണ് സാൽവദോർ റെയ്‌മോസ് കൂട്ടക്കൊല നടത്താൻ ടെക്സസ് സ്കൂളിനു നേരെ പാഞ്ഞടുത്തത്. “പ്രതി സ്കൂളിലേക്ക് പ്രവേശിച്ചു ഉടൻ കണ്ണിൽ പെട്ട കുട്ടികളെയും അധ്യാപകരെയും ഒക്കെ വെടി വയ്ക്കാൻ തുടങ്ങി,” പൊലിസ് പറഞ്ഞു.
“എല്ലാവരുടെ നേരെയും അയാൾ വെടി വച്ചു.”
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മൂമ്മയെ വെടി വച്ചു 18കാരൻ. മൊത്തം 21 പേരെയാണ് ഉവാൽഡെയിലെ റോബ് എലമെന്ററി സ്‌കൂളിൽ റെയ്‌മോസ് കൊലപ്പെടുത്തിയത്. അതിൽ 19 കുട്ടികൾ. രണ്ടു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർ.
പൊലീസാണ് റെയ്‌മോസിനെ വെടിവച്ചു വീഴ്ത്തിയത്. അയാളെ ഗേറ്റിനു പുറത്തു തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്ന് പൊലീസ് സമ്മതിക്കുന്നു. അകത്തു കടന്നയുടൻ റെയ്‌മോസ് തലങ്ങും വിലങ്ങും വെടി ഉതിർക്കാൻ തുടങ്ങി.
കവചം ധരിച്ചിരുന്ന പ്രതിയുടെ കൈയ്യിൽ നീണ്ട റൈഫിൾ ഉണ്ടായിരുന്നു.
പാപ്പയുടെ ദുഃഖം
ടെക്സസ് കൂട്ടക്കൊല തന്റെ ഹൃദയം തകർത്തുവെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ ആയുധ നിയന്ത്രണം കൊണ്ടു വരണമെന്ന് വത്തിക്കാനിൽ വിശ്വാസികളോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.