ഉവാൽഡെയിൽ മരിച്ചവരിൽ രണ്ടു അധ്യാപികമാരും
ടെക്സസിലെ ഉവാൽഡെയിൽ നടത്തിയ കൂട്ടക്കൊലയിൽ മരിച്ചവരിൽ ഒരു അദ്ധ്യാപിക കൂടിയുണ്ടെന്ന് ഏറ്റവും ഒടുവിൽ കിട്ടിയ റിപോർട്ടുകൾ സൂചപ്പിക്കുന്നു. മരിച്ച കുട്ടികളുടെ എണ്ണം 19 ആണ്.
ഹിസ്പാനിക് ഭൂരിപക്ഷമുള്ള പട്ടണത്തിലെ റോബ് എലമെന്ററി സ്‌കൂളിൽ 500 കുട്ടികൾ മാത്രമേയുള്ളൂ. സാൽവദോർ റെയ്‌മോസ് എന്ന കൊലയാളിയുടെ തോക്കിനിരയായവരിൽ നേരത്തെ തിരിച്ചറിഞ്ഞ ഇവാ മിറെലെസ് എന്ന അധ്യാപികയെ കൂടാതെ ഇർമ ഗാർഷ്യ എന്ന അദ്ധ്യാപിക കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
നാലാം ഗ്രേഡിലാണ് അവർ പഠിപ്പിച്ചിരുന്നത്.
10 വയസുള്ള ഒരു കുട്ടിയേയും 66 വയസായ സ്ത്രീയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലയാളി റെയ്‌മോസ് ഉവാൽഡെ ഹൈ സ്കൂളിൽ പഠിച്ചിട്ടുണ്ടെന്നു പൊലിസ് പറഞ്ഞു. കൂട്ടക്കൊല നടത്തുന്നതിനു മുൻപ് “കുട്ടികൾ സൂക്ഷിച്ചോണം” എന്നൊരു താക്കീതു അയാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫ്‌ളോറിഡയിലെ പാർക്‌ലൻഡിൽ 2018 ഫെബ്രുവരിയിൽ ഉണ്ടായ വെടിവയ്പ്പിൽ 17 പേർ മരിച്ച ശേഷം യു എസിൽ ഉണ്ടായ ഏറ്റവും വലിയ സ്കൂൾ കൂട്ടക്കൊലയാണിത്.
ഉവാൽഡെയുടെ ജനസംഖ്യ 15000 വരും. അതിൽ 80% ഹിസ്പാനികുകളാണ്; ഔദ്യോഗിക കണക്കനുസരിച്ചു 21% ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്.
ഒബാമയുടെ രോഷം
മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “ഞാനും മിഷേലും അവരുടെ കുടുംബങ്ങളെ ഓർത്തു ദുഖിക്കുന്നു.
“ഞങ്ങൾക്കു രോഷവുമുണ്ട്. സാൻഡി ഹൂക് കൂട്ടക്കൊല കഴിഞ്ഞു 10 വർഷത്തോളമായി. ബഫലോ കൊലകൾ കഴിഞ്ഞു 10 ദിവസവും. ഗൺ ലോബിയും ഒരു രാഷ്ട്രീയ പാർട്ടിയും കൂടി ഈ ദുരന്തങ്ങൾ ആവർത്തിക്കുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് തടസം നിൽക്കുകയാണ്.”