Thursday, April 25, 2024
HomeUSAഅനഹൈം നഗരത്തിന്റെ ഇന്ത്യൻ അമേരിക്കൻ മേയർ ഹാരി സിദ്ധു രാജി വച്ചു

അനഹൈം നഗരത്തിന്റെ ഇന്ത്യൻ അമേരിക്കൻ മേയർ ഹാരി സിദ്ധു രാജി വച്ചു

കാലിഫോർണിയ: അഴിമതി ആരോപണങ്ങളിൽ എഫ് ബി ഐ അന്വേഷണം ആരംഭിച്ചതിനെത്തുടർന്ന്  കലിഫോണിയയിലെ അനഹൈം നഗരത്തിന്റെ ഇന്ത്യൻ അമേരിക്കൻ മേയർ ഹാരി  സിദ്ധു  രാജി വച്ചു.

സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിൽ രണ്ടാമത്തെ വൻ നഗരമായ അനഹൈമിലെ ഏയ്ഞ്ചൽ സ്റ്റേഡിയം വിൽക്കുന്നതു സംബന്ധിച്ചാണ് അഴിമതി ആരോപണം ഉണ്ടായത്.

ആരോപണങ്ങളെല്ലാം സിദ്ധുവിന്റെ അറ്റോർണി നിഷേധിച്ചു. അഴിമതി നടത്തുകയോ തെരെഞ്ഞെടുപ്പിനു വേണ്ടി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് അറ്റോർണി പറഞ്ഞു. താൻ ചെയ്തതൊക്കെ അനഹൈം  എന്ന  മഹത്തായ നഗരത്തിന്റെ നന്മക്കു വേണ്ടിയാണെന്നു സിദ്ധു പറഞ്ഞു. നീതിപൂർവമായ അന്വേഷണം തന്റെ ഭാഗത്തു തെറ്റില്ലെന്ന് വ്യക്തമാക്കും.

നഗരത്തിന്റെ ശ്രദ്ധ മറ്റു വഴിക്കു പോകാതിരിക്കണമെന്ന ഉദ്ദേശത്തോടെ താൻ രാജി വയ്ക്കുകയാണെന്നും മെയ് 24 (ഇന്ന്) മുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും സിദ്ധു അറ്റോർണി മുഖേന വ്യക്തമാക്കി.

റിപ്പബ്ലിക്കൻ പാർട്ടി അംഗമായ സിദ്ധു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറച്ച അനുയായിയുമാണ്. അന്വേഷണം ആരംഭിച്ചതോടെ സംസ്ഥാന അറ്റോണി ജനറൽ റോബ് ബോണ്ടയുടെ അപേക്ഷ പരിഗണിച്ചു ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി സ്റ്റേഡിയം കച്ചവടം 60 ദിവസത്തേക്കു  മരവിപ്പിക്കുകയുണ്ടായി. സിദ്ധു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നു പണം കിട്ടാൻ  ശ്രമിച്ചിരിക്കാം എന്നാണ് ബോണ്ടയുടെ നിഗമനം. ഓറഞ്ച് കൗണ്ടി ഗ്രാൻഡ് ജൂറിയുടെ അന്വേഷണം തടസപ്പെടുത്താൻ സിദ്ധു ശ്രമിച്ചെന്നും എഫ് ബി ഐ ആരോപിച്ചു.

മെക്സിക്കൻ അമേരിക്കൻ ബിസിനസുകാരൻ ആർട്ടെ മോറെനോയുടെ സ്‌പോർട്സ് കമ്പനിയുമായാണ് 320 മില്യൺ ഡോളറിനു സ്റ്റേഡിയം വില്പന തീരുമാനിച്ചത് . സ്റ്റേഡിയം ഉടമകൾക്ക് സിദ്ധു രഹസ്യ വിവരങ്ങൾ ചോർത്തി കൊടുത്തു എന്നാണ് എഫ് ബി ഐ യുടെ ആരോപണം .

എഫ് ബി ഐ നിയോഗിച്ച ഏജന്റ് സിദ്ധുവുമായി സംസാരിച്ചു രഹസ്യമായി റെക്കോർഡ് ചെയ്ത വിവരങ്ങൾ നിർണായകമായി. തനിക്കു വീണ്ടും മത്സരിക്കാൻ ഒരു പി എ സി ഉണ്ടാക്കുന്നതിനു  ഒരു മില്യൺ ഡോളർ നൽകാൻ ഏഞ്ചൽസ് തയാറാണെന്നു  സിദ്ധു അയാളോടു പറയുന്നത് റെക്കോർഡ് ചെയ്തിരുന്നു.

മെയ് 17നു സിറ്റി കൗൺസിൽ യോഗത്തിൽ സിദ്ധു രാജി വയ്ക്കണമെന്നു ചിലർ ആവശ്യപ്പെട്ടു. ഈ ഇടപാടിൽ അദ്ദേഹത്തിന്റെ അമിതമായ ഇടപെടൽ വിവാദം ഉയർത്തിയിരുന്നു. ജൂണിൽ കൗൺസിൽ ഈ കച്ചവടത്തിന് അംഗീകാരം നൽകേണ്ടതായിരുന്നു.

സ്റ്റേഡിയത്തിനു 500 മില്യൺ ഡോളർ മൂല്യം നിശ്‌ചയിച്ചിരിക്കെ എന്തു  കൊണ്ട് 320 മില്യണു വിൽക്കുന്നു എന്നു സെനറ്റർ ടോം ഉംബെർഗ് ചോദിച്ചു.

ഏഞ്ചൽസ് ടീമിനെ നഗരത്തിൽ നിലനിർത്താമെന്നും ബേസ്ബോൾ സ്റ്റേഡിയം സജീവമാക്കാമെന്നും സിദ്ധു തിരഞ്ഞെടുപ്പു സമയത്തു വാഗ്ദാനം ചെയ്തിരുന്നു.

സിദ്ധുവിനെതിരെ കുറ്റപത്രം നൽകിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ഇമെയിലുകളും ഫോണും മറ്റും പരിശോധിക്കാൻ എഫ് ബി ഐ വാറന്റ് ചോദിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular