കൊളംബോ: ശ്രീലങ്കയില്‍ മേയ് ഒമ്ബതിന് സര്‍ക്കാര്‍ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ് ചോദ്യംചെയ്തു.
ചോദ്യംചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടു. മൊഴി റെക്കോഡ് ചെയ്തു. കലാപത്തില്‍ 10 പേര് കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് രാജപക്സ സഹോദരങ്ങള്‍ അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് ഏറെ നാളുകളായി രാജ്യത്ത് പ്രക്ഷോഭം ശക്തമാണ്.
സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരെ മഹിന്ദയുടെ അനുയായികള്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. അക്രമം നടത്തിയത് മഹിന്ദ രാജപക്സയുടെയും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുന (എസ്.എല്‍.പി.പി) പാര്‍ട്ടി നേതാക്കളുടെയും പ്രേരണയാലാണെന്ന് ആരോപിച്ചുള്ള ഹരജിയില്‍ മഹിന്ദ രാജപക്സ, മകനും മന്ത്രിയുമായിരുന്ന നമല്‍ രാജപക്സ എന്നിവരടക്കം 18 പേര് വിദേശത്തേക്കു കടക്കുന്നതു ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതി വിലക്കിയിരുന്നു. എന്നാല്‍, കോടതി ഉത്തരവ് മഹിന്ദ രാജപക്സ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പാലിച്ചിരുന്നില്ലെന്ന് സി.ഐ.ഡി കണ്ടെത്തി.