ന്യുജേഴ്സി ∙ സെപ്റ്റംബർ 1ന് ന്യുജേഴ്സിയിൽ വീശിയടിച്ച ഐഡാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു മരിച്ച ഇന്ത്യൻ വിദ്യാർഥികളായ നിധി റാണയ്ക്കും, ആയുഷ് റാണയ്ക്കും ഇന്ത്യൻ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൊവ്വാഴ്ച അൽവാറസ് ഫ്യൂണറൽ ഹോമിൽ നൂറുകണക്കിനാളുകളാണ് ഇവർക്ക് അന്ത്യമോപചാരം അർപ്പിക്കുവാൻ എത്തിചേർന്നത്.
ഇന്ത്യയിലെ ഒരേ ഗ്രാമത്തിൽ നിന്നുള്ള ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. നിധി ഫിസിഷ്യൻ അസിസ്റ്റന്റ് വിദ്യാർഥിയും, ആയുഷ് മോണ്ടുക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിയുമായിരുന്നു.
ദിവസങ്ങളായി തുടർന്ന അന്വേഷണത്തിനൊടുവിലാണ് ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ കണ്ടെടുത്തത്. നിധിയുടെ മൃതദേഹം കേർണി നദിയിൽ നിന്നും, ആയുഷിന്റേത് ന്യുവാർക്ക് കേർണി ബോർഡറിൽ നിന്നും കണ്ടെത്തി. പോസിറ്റിവ് ഐഡി ലഭിക്കാൻ കാലതാമസം നേരിട്ടതാണ് മൃതദേഹങ്ങൾ തിരിച്ചറിയൽ വൈകിയതെന്ന് മെഡിക്കൽ എക്സാമിനർ അറിയിച്ചു.
ന്യുജഴ്സി പാസ്ക്കെയിലെ മെയ്ൻ അവന്യുവിനു സമീപമുള്ള പൈപ്പിലേക്ക് ഇരുവരും ഒഴികിപോയതായി ദൃക്സാക്ഷികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടേയും വിയോഗം തന്നെ വേദനിപ്പിക്കുന്നതായി പാസിക്ക് മേയർ ഹെൽറ്റർ ലോറ പറഞ്ഞു.
പി.പി. ചെറിയാൻ