Friday, March 29, 2024
HomeKeralaസ്വര്‍ണവ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച; രണ്ടര കിലോ സ്വര്‍ണവും 35 ലക്ഷം രൂപയും കണ്ടെത്തി

സ്വര്‍ണവ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച; രണ്ടര കിലോ സ്വര്‍ണവും 35 ലക്ഷം രൂപയും കണ്ടെത്തി

തൃശ്ശൂര്‍: ഗുരുവായൂര്‍ തമ്ബുരാന്‍പടിയിലെ സ്വര്‍ണ വ്യാപാരി ബാലന്‍റെ വീട്ടില്‍ നിന്ന് മോഷണം പോയ 35 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. ഉരുക്കിയ ഒരു കിലോയോളം സ്വര്‍ണക്കട്ടി, ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വര്‍ണക്കട്ടി, ബാങ്കില്‍ നിന്ന് വാങ്ങിയ 100 ഗ്രാം തങ്കക്കട്ടി, 15 പവന്‍റെ മാല, രണ്ട് നെക്‌ലേസുകള്‍, ഒരു കൈ ചെയിന്‍, മൂന്ന് കമ്മല്‍ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്.

പ്രതി ധര്‍മ്മരാജിന്‍റെ എടപ്പാളിലെ വാടക വീട്ടില്‍ നിന്നാണ് പൊലീസ് സാധനങ്ങള്‍ പിടിച്ചെടുത്തത്.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വിറ്റതിലൂടെ കിട്ടിയ 35 ലക്ഷം രൂപ അഞ്ഞൂറിന്‍റെ നോട്ടുകെട്ടുകളായാണ് സൂക്ഷിച്ചിരുന്നത്. അടുക്കളയില്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ബാഗിലാക്കിയാണ് ഇവയെല്ലാം ഒളിപ്പിച്ചിരുന്നത്. ‌സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തതോടെയാണ് സ്വര്‍ണവും പണവും എവിടെയുണ്ടെന്ന് കണ്ടെത്താനായത്.

മെയ്‌ 12നാണ് പ്രവാസിയായ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാര്‍ സിനിമ കാണാന്‍ പോയ തക്കം നോക്കി വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്ത് കയറി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം കേരളം വിട്ട തമിഴ്‌നാട് സ്വദേശി ധര്‍മ്മരാജിനെ മെയ്‌ 29ന് ചണ്ഡീഗഢില്‍ നിന്നാണ് പൊലീസ് പൊക്കിയത്.

സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരന്‍ ചിന്നന്‍, ബന്ധു രാജു എന്നിവരും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മറ്റൊരു സഹോദരന്‍കൂടി ഇനി പിടിയിലാകാനുണ്ട്. മോഷ്‌ടിച്ച സ്വര്‍ണത്തില്‍ ഭൂരിഭാഗവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഗുരുവായൂര്‍ എസിപി കെ.ജി സുരേഷ്, ഗുരുവായൂര്‍ സിഐ പി.കെ മനോജ് കുമാര്‍ എന്നിവര്‍ വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular