ഹൈദരാബാദ്: തെലങ്കാനയിൽ വൻ ജനരോഷം ഉയര്‍ത്തിയ ബലാത്സംഗ- കൊലപാതക കേസ് പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദിൽ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജു എന്നയാളെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ കയറി മുഖം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വലതു കൈപ്പത്തിയും മുറിഞ്ഞുമാറിയ നിലയിലായിരുന്നു. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
#AttentionPlease : The accused of "Child Sexual Molestation and murder @ Singareni Colony, found dead on the railway track, in the limits of #StationGhanpurPoliceStation.
Declared after the verification of identification marks on deceased body. pic.twitter.com/qCPLG9dCCE— DGP TELANGANA POLICE (@TelanganaDGP) September 16, 2021
സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും. കുട്ടിയുടെ അര്‍ധ നഗ്നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായും ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ വകവരുത്തണമെന്ന് തെലങ്കാന തൊഴിൽ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞതോടെ കൊലപാതകം ദേശീയതലത്തിലും വാര്‍ത്തയായി മാറിയിരുന്നു. ”ഞങ്ങൾ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൗണ്ടർ ചെയ്യും. പ്രതിയെ വെറുതെ വിടുന്ന പ്രശ്നമില്ല. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സഹായം കൈമാറും. പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കും” – കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മല്ലം റെഡ്ഡി പറഞ്ഞു.