പാൻക്രിയാസ് കാന്സറിനുള്ള വാക്‌സിൻ പരീക്ഷണം രോഗമുക്തിയുടെ പ്രതീക്ഷ ഉണർത്തുന്നു. ഇന്ത്യൻ അമേരിക്കൻ ഡോക്ടർ വിനോദ് ബാലചന്ദ്രൻ നയിക്കുന്നതു എംആർഎൻഎ-അധിഷിത വാക്‌സിനുള്ള ലോകത്തെ ആദ്യ ഗവേഷണമാണ്.
കോവിഡ് 19 പ്രതിരോധ വാക്‌സിനു വേണ്ടി ജർമൻ കമ്പനി ബയോഎൻടെക് അവരുടെ അമേരിക്കൻ പങ്കാളി ഫൈസറുമൊത്തു ഉപയോഗിച്ച സാങ്കേതികവിദ്യ തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്.
മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ (എം എസ് കെ) പരീക്ഷണത്തിൽ പകുതിയോളം രോഗികൾക്ക് വാക്‌സിൻ കുത്തിവച്ച ശേഷം 18 മാസത്തോളം കാന്സറിൽ നിന്നു മുക്തി ലഭിച്ചു. പ്രതീക്ഷ ഉയർത്തുന്ന ഫലങ്ങൾ ഷിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജി കോൺഫറൻസിലും അവതരിപ്പിച്ചിരുന്നു.
പാൻക്രിയാസ് മുഴകളിലെ പ്രോട്ടീനുകളാണ് ഈ വാക്‌സിനുകളിൽ നിർണായകമാവുന്നത് എന്നാണ് എം എസ് കെ പറയുന്നത്. നിയോആന്റിജൻസ് എന്ന ഈ പ്രോട്ടീ നുകൾ കാന്സറിനെ അകറ്റി നിർത്താൻ പ്രതിരോധ സംവിധാനത്തിനു അറിയിപ്പ് നൽകുന്നു. പരീക്ഷാവിധേയരായ 16 രോഗികളിൽ എട്ടു പേരിൽ, രോഗികളുടെ കാൻസർ തിരിച്ചറിയുന്ന ടി സെല്ലുകളെ വാക്‌സിനുകൾ പ്രവർത്തിപ്പിച്ചു. അവരുടെ പാൻക്രിയാറ്റിക് കാൻസർ വീണ്ടും വരുന്നതിനെ വൈകിക്കുകയും ചെയ്തു. അതായത് വാക്‌സിനുകൾ പ്രവർത്തനസജ്ജമാക്കിയ ടി സെല്ലുകൾ അവയുടെ ലക്‌ഷ്യം കണ്ടുവെന്ന് അനുമാനിക്കാം.
എംആർഎൻഎ വാക്‌സിനുകൾക്കു ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കാൻസർ സെല്ലുകളോട് പൊരുതാൻ സജ്ജമാക്കാനാവുമെന്നു കരുതണം എന്നാണ് ബാലചന്ദ്രൻ പറയുന്നത്. “ഞങ്ങൾ ഇതേപ്പറ്റി വളരെ ആവേശഭരിതരാണ്. ആദ്യ ഫലങ്ങൾ കാണിക്കുന്നത്, പ്രതിരോധ പ്രതികരണം ഉണ്ടായാൽ മെച്ചപ്പെട്ട ഫലം ലഭിക്കും എന്നാണ്.
പതിവുള്ള കീമോയും ഇമ്മ്യൂണോതെറാപ്പിയുമൊക്കെ ഉപയോഗിച്ച് പാൻക്രിയാസ് കാൻസർ ചികിൽസിക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ പരീക്ഷണം മുന്നോട്ടു കൊണ്ടുപോകുമെന്നു ബയോഎൻടെക് സ്ഥാപക പങ്കാളിയും ചീഫ് മെഡിക്കൽ ഓഫീസറുമായ പ്രൊഫെസർ ഓസലേം ട്യൂറിക്കി പറഞ്ഞു.
മോഡേണയും ഈ വഴിക്കു ചില ഗവേഷണങ്ങൾ നടത്തുന്നുണ്ട്.