ബെയ്‌ജിംഗിലെ ഒരു ബാറിൽ നിന്ന് ഉത്ഭവിച്ച പുതിയ കോവിഡ് തരംഗം ‘സ്ഫോടനം പോലെ’ ആണെന്ന് ചൈന പറയുന്നു. 22 മില്യൺ ജനങ്ങൾ ജീവിക്കുന്ന തലസ്ഥാനത്തു പുതുതായി കണ്ടെത്തിയ 115 കൊറോണവൈറസ് കേസുകളും ഹെവൻ സൂപ്പർമാർക്കറ്റ് ബാറിൽ പോയവരിലോ അവരുമായി ബന്ധപ്പെട്ടവരിലോ ആണ് കണ്ടതെന്ന് ശനിയാഴ്ച്ച ചൈന വ്യക്തമാക്കി.
വ്യാഴാഴ്ച്ച മുതൽ രണ്ടു നഗര ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ-ഷോപ്പിംഗ് കേന്ദ്രങ്ങളും എംബസികളും ഉള്ള മേഖലകളാണിത്. രണ്ടാഴ്ച്ച മുൻപാണ് ബെയ്‌ജിങ് കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചത്.
‘സ്ഫോടനാത്മകമായ’ രോഗത്തിന് വ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നു ബെയ്‌ജിങ് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ക്യാമ്പസുകളിൽ കായിക പരിപാടികളെല്ലാം റദ്ദാക്കി.
അതേ സമയം, ചൈനയുടെ വൻ വാണിജ്യ നഗരമായ ഷാങ്ഹായിൽ 25 മില്യൺ ആളുകൾക്ക് കോവിഡ് പരിശോധന വാരാന്ത്യത്തിൽ തുടങ്ങുമെന്നു പ്രഖ്യാപിച്ചതോടെ സാധനങ്ങൾ വാങ്ങാൻ കടകളിൽ ജനം ഇടിച്ചു കയറി. രണ്ടു മാസത്തെ കഠിനമായ അടച്ചു പൂട്ടലിനു ശേഷം അടുത്തിടെയാണ് ഷാങ്ങ്ഹായ് തുറന്നത്.
കോവിഡ് തുടച്ചു നീക്കാനുറച്ച ചൈന ലോക്കഡൗണിൽ ആളുകളെ വീടുവിട്ടിറങ്ങാൻ പോലും അനുവദിക്കില്ല. ഷാങ്ങ്ഹായ് പൂട്ടൽ അങ്ങിനെ ആയിരുന്നു.