കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കു രണ്ടാം വട്ടം കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം തിങ്കളാഴ്ച്ച അറിയിച്ചത്.
കഴിഞ്ഞ ആഴ്ച്ച ട്രൂഡോ ലോസ് ആഞ്ജലസിൽ നടന്ന അമേരിക്കൻ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ നിരവധി നേതാക്കളുമായി അദ്ദേഹം ഇടപെട്ടു. ശനിയാഴ്ച്ചയാണ് ഓട്ടവയിൽ തിരിച്ചെത്തിയത്.
പൊതുജനാരോഗ്യ നിയമങ്ങൾ പാലിച്ചു താൻ ഏകാന്തനിരീക്ഷണത്തിൽ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് വലിയ പ്രശ്‌നമൊന്നും തോന്നുന്നില്ല. കാരണം ഞാൻ വാക്‌സിൻ എടുത്തിരുന്നു,” ട്രൂഡോ പറഞ്ഞു.
“നിങ്ങൾ എടുത്തിട്ടില്ലെങ്കിൽ ഇപ്പോൾ എടുക്കുക. വേണമെങ്കിൽ ബൂസ്റ്റർ എടുക്കുക. നമുക്ക് നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ സംരക്ഷിക്കാം. പരസ്പരം സഹായിക്കാം, സ്വയം സഹായിക്കാം.”
വെള്ളിയാഴ്ച ട്രൂഡോ ലോസ് ആഞ്ജലസിൽ സ്പീക്കർ നാൻസി പെലോസിയുടെ വിരുന്നിൽ പങ്കെടുത്തു. ബൈഡനുമായി അദ്ദേഹം അടുത്ത് ഇടപെട്ടില്ല എന്ന് വൈറ്റ് ഹൌസ് പറഞ്ഞു.
ഞായറാഴ്ച്ച അദ്ദേഹം കനേഡിയൻ തലസ്ഥാനത്തു സ്വകാര്യ ആവശ്യങ്ങൾക്ക് എത്തിയിരുന്നുവെന്നു ഔദ്യോഗിക വെബ്‌സൈറ്റിൽ കാണുന്നു. തിങ്കളാഴ്ച്ച നേരത്തെ നിശ്ചയിച്ച ചില കൂടിക്കാഴ്ച്ചകൾ ഉണ്ടായിരുന്നു.
ജനുവരിയിൽ ട്രൂഡോയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിനു മൂന്ന് പ്രാവശ്യം വാക്‌സിൻ എടുത്തിട്ടുണ്ട്. 2020 മാർച്ചിൽ ഭാര്യ സോഫി ഗ്രിഗോറി ട്രൂഡോയ്ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ അദ്ദേഹം 14 ദിവസത്തെ ക്വാറന്റൈനിൽ പോയി.