ന്യുയോർക്ക് സതേൺ ഡിസ്ട്രിക്ടിൽ ഫെഡറൽ ജഡ്ജ് ആയി ഇന്ത്യൻ അമേരിക്കൻ അഭിഭാഷകൻ അരുൺ സുബ്രഹ്മണ്യനെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സെനറ്റ് മജോറിറ്റി ലീഡർ ചക്ക് ഷുമറാണ് അദ്ദേഹത്തിന്റെ പേരു ശുപാർശ ചെയ്തത്.
നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണം.
സുസ്‌മാൻ ഗോഡ്ഫ്രെ അഭിഭാഷക സ്ഥാപനത്തിൽ പങ്കാളിയായ സുബ്രഹ്മണ്യൻ നേരത്തെ ജസ്റ്റിസ് രൂത്ത് ബദർ ഗിൻസ്ബർഗിനൊപ്പം ജോലി ചെയ്‌തിട്ടുണ്ട്. സുസ്‌മാൻ ഗോഡ്ഫ്രെ പറഞ്ഞു: “അരുൺ വ്യത്യസ്തമായ പല നിർണായക നിയമ വിഷയങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഏതു വിഷയത്തിൽ ആയാലും, അരുണിന് മികച്ച വിജയങ്ങളുടെ റെക്കോർഡ് ഉണ്ട്.”
വർഷങ്ങളോളം അദ്ദേഹം സൗജന്യമായി കേസുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്. സെക്കൻഡ് സർക്യൂട്ടിലെ യു എസ് അപ്പീൽ കോടതിയുടെ സൗജന്യ നിയമസഹായ പാനലിൽ അംഗവുമായിരുന്നു. സുസ്‌മാൻ ഗോഡ്ഫ്രെയുടെ സൗജന്യ നിയമസഹായ കമ്മിറ്റി അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.
ദീർഘകാലമായി രാജ്യത്തെ പ്രമുഖ നിയമ പ്രസിദ്ധീകരണമായ ‘കൊളംബിയ ലോ റിവ്യൂ’വിന്റെ ഡയറക്ടറാണ്.
ക്ളീവ്ലാൻഡ് കേസ് വെസ്റ്റേൺ റിസേർവ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിലും കമ്പ്യൂട്ടർ സയൻസിലും ബിരുദമെടുത്ത സുബ്രമണ്യൻ ന്യുയോർക്ക് കൊളംബിയ ലോ സ്‌കൂളിൽ നിന്നാണ് ജെ ഡി എടുത്തത്.
ദക്ഷിണേഷ്യക്കാരും ഏഷ്യൻ അമേരിക്കൻ പൗരന്മാരും ഫെഡറൽ ജുഡീഷ്യറിയിൽ കുറവായിരുന്നു എന്ന് ഇന്ത്യൻ അമേരിക്കൻ ഇമ്പാക്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ മഖീജ ചൂണ്ടിക്കാട്ടി. “ശ്രീ സുബ്രഹ്മണ്യന്റെ നിയമനം അംഗീകരിക്കുമ്പോൾ അത് ആഘോഷിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു.”