തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്കാണ് സമാപന സമ്മേളനം.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.സ്പീക്കറുടെ സമാപന പ്രസംഗത്തോടെയാണ് മൂന്നാം സമ്മേളനം പിരിയുക.
രാവിലെ 9.30ന് മേഖലാ യോഗങ്ങളുടെയും വിഷയാടിസ്ഥാന സമിതികളുടെയും റിപോര്‍ട്ട് അവതരിപ്പിക്കും. പ്രമേയങ്ങളും പരിഗണിക്കും. ചര്‍ച്ചക്ക് പകല്‍ 3.30ന് മുഖ്യമന്ത്രി മറുപടി പറയും.
നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്ബി ഹാളില്‍ വെള്ളിയാഴ്ച സമീപനരേഖ അവതരിപ്പിച്ചാണ് മൂന്നാം സമ്മേളനം ചര്‍ച്ചകളിലേക്ക് കടന്നത്. ശാരീരിക അസ്വസ്ഥതകളാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറി വി പി ജോയ് സഭാസമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സഭാ അധ്യക്ഷനായ സ്പീക്കര്‍ എം ബി രാജേഷ് നടപടി നിയന്ത്രിച്ചു. ഡോ. എം എ യൂസഫലി, ഡോ. രവിപിള്ള, ഡോ. എം അനിരുദ്ധന്‍, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ഡോ. നന്ദിതാ മാത്യു, ജോണ്‍ ബ്രിട്ടാസ് എംപി, കെ ടി ജലീല്‍ എംഎല്‍എ, പി ശ്രീരാമകൃഷ്ണന്‍ എന്നിവരായിരുന്നു പ്രസീഡിയം അംഗങ്ങള്‍.ഡോ. എം എ യൂസഫലി, ഡോ. രവിപിള്ള, ഡോ. എം അനിരുദ്ധന്‍, പി മുഹമ്മദാലി, എളമരം കരീം എംപി, വിദ്യാ വിനോദ്, അജിത് ബാലകൃഷ്ണന്‍, ജോസ് കെ മാണി എംപി, പി സന്തോഷ് കുമാര്‍, എ വി അനൂപ്, എന്‍ എസ് മാധവന്‍, കെ പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഏഴു മേഖലാ യോഗവും എട്ടു വിഷയാടിസ്ഥാന സമ്മേളനവും ചേര്‍ന്നു.
സമ്മേളനത്തില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും നിക്ഷേപ സൗകര്യങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയാണ് ലോക കേരള സഭയില്‍ നടന്നത്. പ്രളയം,കൊവിഡ്, യുക്രൈയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളും വികസന പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി.കൊവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരളം കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.