ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു
പൂനെ: വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. ഇവിടെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
1957 ൽ തിരുവനന്തപുരത്താണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1977 ൽ ബിഎസ്‌സി, 1979 ൽ എംഎസ്‌സി പാസായി. കേരള സർവകലാശാലയുടെ സ്വർണ മെഡലോടെയാണ് ബിരുദ-ബിരുദാനന്തര കോഴ്സുകൾ പാസായത്. 1983 ൽ മുംബൈയിലെ ടിഐഎഫ്ആറിൽ നിന്ന് പിഎച്‌ഡി നേടി. 1992 മുതൽ പൂണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലാണ്.
ജ്യോതിശാസ്ത്രം, തമോഗർത്തം, തമോ ഊർജ്ജം എന്നിവയിൽ നിർണായക കണ്ടെത്തലുകൾ അദ്ദേഹത്തിന്റേതായുണ്ട്. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള സങ്കൽപത്തിൽ വ്യക്തത വരുത്തി നിരവധി ഗവേഷണങ്ങളും പ്രസിദ്ധീകരിച്ചു.
ക്ഷീരപഥത്തിന് അപ്പുറമുള്ള പ്രപഞ്ചത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു അവസാനകാലത്ത്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്‌ത്ര പുരസ്‌കാരം ഈ വർഷമാണ് താണു പത്മനാഭന് ലഭിച്ചത്.