ഡൊണാൾഡ് ട്രംപ് പറയുന്നത് 2024 ൽ ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിക്കുന്നതിൽ തനിക്കു പ്രശ്നമൊന്നുമില്ല എന്നാണ്. പക്ഷെ ട്രംപ് അനുയായികൾ ഡിസാന്റിസിന്റെ ശ്രമം മുളയിലേ നുള്ളാനുള്ള തന്ത്രങ്ങൾ തുടങ്ങിക്കഴിഞ്ഞു.
“റോൺ മത്സരിക്കുന്നുണ്ടോ എന്നെനിക്കറിയില്ല,” ട്രംപ് പറഞ്ഞു. ഞാൻ അയാളോട് ചോദിച്ചുമില്ല. അത് അയാളുടെ അവകാശമാണ്. പക്ഷെ എന്റെ വിശ്വാസം ഞാൻ ജയിക്കുമെന്നാണ്.”
മൂന്നാമതൊരിക്കൽ കൂടി പ്രസിഡന്റ് പദം തേടി രംഗത്തിറങ്ങുന്ന കാര്യം അധികം വൈകാതെ തീരുമാനിക്കുമെന്നു ട്രംപ് പറഞ്ഞു. ട്രംപും ഡിസാന്റിസുമാണ് 2024 ൽ റിപ്പബ്ലിക്കൻ ടിക്കറ്റ് തേടുന്നവർ എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. 44 കാരനായ ഗവർണറുമായി മുൻ പ്രസിഡന്റിനു വളരെ നല്ല ബന്ധമാണുള്ളതെന്നു കരുതപ്പെടുന്നു. “റോണിനെ കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ,” എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ ജി ഒ പിയിൽ ഡിസാന്റിസ് കൂടുതൽ പിന്തുണ നേടുന്നത്തിൽ ട്രംപിന് സന്തോഷമില്ലെന്നു ‘ദ ന്യുയോർക്കർ’ പറയുന്നു. ഡിസാന്റിസ് മത്സരിക്കില്ലെന്നു അദ്ദേഹത്തോട് അടുപ്പമുള്ള ഒരു നേതാവിനെ ഉദ്ധരിച്ചു അവർ പറയുന്നുണ്ട്.
ട്രംപിനോട് അകലം പാലിക്കാൻ ഡിസാന്റിസ് ശ്രമിക്കുന്നതാണ് പ്രശ്നമെന്നു നിഗമനമുണ്ട്. ഗവർണർ മുൻ പ്രസിഡന്റിനെ കാണാൻ ഫ്ളോറിഡയിലെ മാർ-ആ-ലാഗോ വസതിയിലേക്ക് പതിവായങ്ങിനെ പോകാറില്ല. താൻ മത്സരിക്കാൻ ആലോചിക്കുന്നു എന്നറിഞ്ഞിട്ടും ഡിസാന്റിസ് മത്സരിക്കാനില്ല എന്ന് പ്രഖ്യാപിക്കാത്തതും ട്രംപിനെ രോഷം കൊള്ളിക്കുന്നു.
ഒരു ജി ഒ പി തന്ത്രജ്ഞനെ ഉദ്ധരിച്ചു പത്രം പറയുന്നു: “ഡിസാന്റിസിനെ അവസാനിപ്പിക്കാൻ ട്രംപും കൂട്ടരും രാപകൽ പണിയെടുക്കുന്നുണ്ട്.”
ഡിസാന്റിസ് ദേശീയ തലത്തിൽ പ്രതിച്ഛായ ഉയർത്താൻ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡിനു ശേഷം വേഗത്തിൽ തുറന്ന അദ്ദേഹം യാഥാസ്ഥിതിക മുഖം മിനുക്കുകയും ചെയ്തു. ഈ മാസം കൊളോറാഡോയിൽ നടന്ന പശ്ചിമ യാഥാസ്ഥിതിക ഉച്ചകോടിയിൽ ട്രംപിനെക്കാൾ ഉയർന്ന പിന്തുണ അദ്ദേഹം നേടി — 74%. ട്രംപ് മൂന്ന് ശതമാനം പിന്നിൽ ആയിരുന്നു.
ട്രംപിന് 2020 ലെ മൽസര കാലത്തു ഡിസാന്റിസ് വേണ്ടത്ര സഹായിക്കുന്നില്ല എന്ന പരാതി ഉണ്ടായിരുന്നുവത്രെ.
പ്രസിഡന്റ് ജോ ബൈഡൻ 2024ൽ മത്സരിക്കുമോ എന്ന് ഉറപ്പില്ല. ട്രംപിന്റെ പഴയ എതിരാളി ഹിലരി ക്ലിന്റൺ മത്സരത്തിനില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.