ന്യുയോർക്ക് സിറ്റിയിൽ ക്വീൻസിൽ വീടിനു തീ പിടിച്ചു ഇന്ത്യൻ വംശജരായ ഭാര്യയും ഭർത്താവും മകനും മരിച്ചു. നന്ദ ബാലു പെർസാദ്, ബോണോ സലീമ ‘സാലി’ പെർസാദ്, അവരുടെ മകൻ ദേവൻ പെർസാദ് (22) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു അഗ്നിശമന സേന എത്തുമ്പോൾ വീട് പൂർണമായും തീ വലയത്തിലായിരുന്നു. ശക്തമായ കാറ്റു മൂലം അടുത്ത നാലു വീടുകളിലേക്ക് കൂടി തീ വ്യാപിച്ചെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഒൻപതു കുടുംബങ്ങളിൽ 13 കുട്ടികൾ ഉൾപ്പെടെ 42 പേർ അഗ്നിബാധ മൂലം പ്രശ്നത്തിലായി.നിരവധി അഗ്നി ശമന സേന അംഗങ്ങൾക്കു പരുക്കേറ്റു.
നന്ദ പെർസാദ്, സലീമാ പെർസാദ് എന്നിവരുടെ ജഡങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മകന്റെ മൃതദേഹം പിറ്റേന്നാണു കണ്ടുകിട്ടിയത്. ഔഷധ നിർമാണ ശാലയിൽ ഉദ്യോഗസ്ഥനായിരുന്നു നന്ദ പെർസാദ്. സലീമാ ജെ എഫ് കെ വിമാനത്താവളത്തിൽ ജോലി ചെയ്‌തിരുന്നു.
പെർസാദ് കുടുംബത്തിനു വേണ്ടി ഗോഫൻഡ്മിയിൽ നടത്തിയ ഓൺലൈൻ ശ്രമത്തിൽ 34,293 ഡോളർ തിങ്കളാഴ്ച രാവിലെ വരെ പിരിഞ്ഞു കിട്ടി. ധനശേഖരണത്തിനു മുൻകൈയെടുത്ത സലീമയുടെ ബന്ധു ആബിദ് അലി എഴുതി: “അവർ കഠിനാധ്വാനം ചെയ്ത കുടുംബമാണ്. സാമ്പത്തികമായി താഴ്ന്ന പശ്ചാത്തലത്തിൽ നിന്ന് വന്നവർ.
“എപ്പോഴും എല്ലാവരോടും സ്വന്തം കുടുംബം പോലെ പെരുമാറിയവർ. എല്ലാവരുടെയും മുഖത്ത് ഒരു ചിരി ഉണർത്താൻ ശ്രമിച്ചവർ.”
മരിച്ചവരുടെ ബന്ധുക്കൾ ഗയാനയിലാണ്. നഗരത്തിൽ ഇന്ത്യൻ രക്തമുള്ള നിരവധി കുടുംബങ്ങൾ ഗയാനയിൽ നിന്ന് കുടിയേറിയ ക്വീൻസ്ബറോയിലെ മേഖലയിലാണ് പെർസാദ് കുടുംബം താമസിച്ചിരുന്നത്.