തൃശ്ശൂര്‍: ഗര്‍ഭനിരോധന മാര്‍ഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകള്‍ക്ക് മാത്രമെന്ന ധാരണ മാറാന്‍ പോകുന്നു.
പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വലിയ മുന്നേറ്റം. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകരാണ് ഏറെ പ്രാധാന്യമുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണിപ്പോള്‍ പ്രതീക്ഷ നല്‍കിയിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നതായാണ് സൂചനകള്‍.
എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു ക്ലിനിക്കല്‍ പരീക്ഷണം. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. മരുന്നു കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുെട എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവര്‍ക്ക് കുറവായിരുന്നു. ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങളുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതല്‍ പേരിലാണിത് നടക്കുക. ഇതിന്റെ ഫലവും മികച്ചതാണെങ്കില്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കാം. ഇതോടെ ഗുളിക വിപണിയിലെത്തുമെന്ന് കാര്യം ഉറപ്പാകും.
നിലവില്‍ വാസക്ടമി, ഉറകള്‍ എന്നിങ്ങനെ രണ്ടുമാര്‍ഗങ്ങളാണ് പുരുഷന്മാരുടെ മുന്നിലുണ്ടായിരുന്നത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട ചുമതല ഏറിയ പങ്കും സ്ത്രീകളില്‍ നിക്ഷിപ്തമായിരിക്കുന്നത് വിമര്‍ശനവിധേയമായിരുന്നു.