മിയാമി ഇന്റർനാഷനൽ എയർപോർട്ടിൽ ഇടിച്ചിറങ്ങി നിയന്ത്രണം വിട്ട വിമാനത്തിലെ 126 യാത്രക്കാരും 11 വിമാന ജോലിക്കാരും അത്ഭുതകരമായി രക്ഷപെട്ടു. ചൊവാഴ്ച്ച വൈകിട്ട് 5.30നാണു ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നു വന്ന റെഡ് എയർ ഫ്ലൈറ്റ് വിമാനത്താവളത്തിലെ വാർത്താവിനിമയ ടവറും അടുത്തുള്ള ചെറിയ കെട്ടിടവും തകർത്തു റൺവേക്കു പുറത്തുള്ള പുൽപ്രദേശത്തു എത്തി നിന്നത്.
ഇറങ്ങുമ്പോൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതെ വന്നതാണ് അപകട കാരണമെന്നു അധികൃതർ പറഞ്ഞു. ഗിയർ ഊരിപ്പോയി.
ടവറിന്റെ തകർന്ന ചില ഭാഗങ്ങൾ വിമാനത്തിന്റെ വലതു ചിറകിൽ ഇരിപ്പുണ്ടെന്നു ദൃശ്യങ്ങളിൽ കാണാം. ആ ചിറകിനു തീ പിടിച്ചിരുന്നു.
മൂന്നു പേർ പരുക്കേറ്റു ആശുപത്രിയിലുണ്ട്.
“ഇതൊരു അതിശയമാണ്,” കൂടുതൽ വലിയൊരു ദുരന്തം ഒഴിവായതിനെ കുറിച്ച് മറ്റൊരു വിമാനത്തിൽ വന്നിറങ്ങിയ മയാമി-ഡേഡ് കൗണ്ടി മേയർ ഡാനിയേല ലെവിൻ കാവ പറഞ്ഞു.
“മരിക്കാൻ പോവുകയാണെന്ന് ഞാൻ വിചാരിച്ചു,” യാത്രക്കാരൻ പാവോള ഗാർഷ്യ പറഞ്ഞു. “എല്ലാ ജനാലകളും തകർന്നു. ഒരാളുടെ കൈയും കാലും ഒടിഞ്ഞു. ഭീകരം. വിമാനം ചാടിക്കൊണ്ടേയിരുന്നു.
“ഞാൻ ഓടാനും ചാടാനുമൊക്കെ തുടങ്ങി. ഞാൻ പൊട്ടിത്തെറിക്കാൻ പോവുകയാണെന്ന് എനിക്കു തോന്നി.”
ഭീതിയിലാണ്ട യാത്രക്കർ എമർജൻസി എക്സിറ്റ് ചൂട്ട് വഴി ഊർന്നിറങ്ങുന്നത് സാമൂഹ്യ മാധ്യമങ്ങളിലെ വീഡിയോകളിൽ കാണാം. യാത്രക്കാർ സ്പാനിഷിൽ ഉച്ചത്തിൽ ആക്രോശിക്കുന്നുണ്ട്.
റൺവേ വെള്ളിയാഴ്ച വരെ അടച്ചു.