ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ഫ്രാൻസിസ് മാർപാപ്പ രാജി വൈകുമെന്ന അഭ്യൂഹം ബലപ്പെട്ടു. എന്നാൽ അതൊക്കെ വെറും കെട്ടുകഥകളാണെന്നു വത്തിക്കാൻ പ്രതികരിച്ചു.
അർജന്റീനനിയൻ രക്തമുള്ള യോർഗെ മാരിയോ ബെർഗോഗ്ലിയോ എന്ന പാപ്പാ 2013 ൽ ബെനഡിക്ട് 16 രാജി വച്ചപ്പോഴാണ് കത്തോലിക്ക സഭയുടെ പരമോന്നത പദവി ഏറ്റെടുത്തത്. ഗ്രിഗറി എട്ടാമൻ 1415 ൽ രാജി വച്ച ശേഷം ആദ്യത്തെ രാജി ആയിരുന്നു 85 വയസിൽ ബെനെഡിക്ടിന്റേത്. ഇപ്പോൾ 85 ആയ ഫ്രാൻസിസ് പാപ്പയെ ആരോഗ്യ വിഷയങ്ങൾ ഉലയ്ക്കുന്നത് കൊണ്ടാണ് രാജി സാധ്യത വീണ്ടും ചർച്ചാ വിഷയമായത്.
ഫ്രാൻസിസ് പാപ്പയുടെ ഉപദേഷ്ടാവ് കർദിനാൾ ഓസ്‌കർ ആന്ദ്രേ റോഡ്രിഗസ് മാറാഡിയഗാ ആ റിപ്പോർട്ടുകൾ തള്ളി.
കഴിഞ്ഞ വർഷം ജൂലൈയിൽ പാപ്പയുടെ വൻകുടലിന്റെ ഇടതു ഭാഗം മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തിരുന്നു. അതിനു ശേഷമാണു അദ്ദേഹം ക്ഷീണിതനായത്. ഒരു മാസമായി അദ്ദേഹം വീൽ ചെയറിലാണ് പുറത്തിറങ്ങുക. അല്ലെങ്കിൽ ഊന്നുവടി വേണം. കാൽമുട്ടിനു വേദന ഉള്ളതു കൊണ്ടാണത്.
അതിനൊരു ശസ്ത്രക്രിയ കൂടി ചെയ്യാൻ അദ്ദേഹം തയ്യാറില്ല. അതിലും നന്ന് രാജി വയ്ക്കുന്നതാവും എന്നു മേയിൽ പാപ്പാ ബിഷപ്പുമാരോട് പറഞ്ഞുവത്രേ.
ആരോഗ്യ പരിമിതികൾ പ്രായം ചെന്നവർ സ്വീകരിക്കണമെന്നു കഴിഞ്ഞയാഴ്ച വിശ്വാസികളോടു സംസാരിക്കുമ്പോൾ ഫ്രാൻസിസ് പാപ്പാ പറഞ്ഞു. “നമ്മൾക്ക് വയസാകുമ്പോൾ ചെറുപ്പത്തിൽ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും ചെയ്യാനാവില്ല. ശരീരത്തിന്റെ ഗതിവേഗം വ്യത്യസ്തമാവും. നമ്മൾ ശരീരത്തിനു ചെവി കൊടുത്ത് അതിന്റെ പരിമിതികൾ അംഗീകരിക്കണം.
“നമുക്കെല്ലാം അത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. ഞാൻ ഇപ്പോൾ ഊന്നുവടി ഉപയോഗിക്കുന്നുണ്ട്.”
ജൂലൈയിൽ വച്ചിരുന്ന ആഫ്രിക്കൻ യാത്ര റദ്ദാക്കിയതോടെയാണ് പാപ്പയുടെ ആരോഗ്യം സജീവ ചർച്ചാവിഷയമായത്. ഓഗസ്റ്റിൽ കർദിനാൾമാരെ കാണാൻ അദ്ദേഹം ഇറ്റലിയിലെ എൽ അക്വിലയിൽ സമ്മേളനം വിളിച്ചതോടെ രാജി പ്രഖ്യാപിക്കാനാണ് എന്ന അഭ്യൂഹം ശക്തമായി.
ഫീസ്റ്റ് ഓഫ് ഫോർഗിവ്നസ് ആഘോഷത്തോട് അനുബന്ധിച്ചാണ് സമ്മേളനം. ഓഗസ്റ്റ് 28 നു ആരംഭിക്കും. അതിന്റെ തലേന്ന് ഫ്രാൻസിസ് 21 പുതിയ കർദിനാൾമാരെ നിയമിക്കും. പുതിയൊരു പാപ്പയെ തിരഞ്ഞെടുക്കണമെങ്കിൽ അവർക്കും വോട്ട് ചെയ്യാനാവും.
ബെനഡിക്ട് പാപ്പാ രാജി വയ്ക്കും മുൻപ് 2013 ൽ എൽ അക്വിലയിൽ വിശുദ്ധ സെലെസ്റ്റിന്റെ ശവകുടീരത്തിൽ പ്രാർത്ഥിച്ചിരുന്നു.