പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ യു എസ് ഹൗസിൽ ഇന്ത്യക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ മത സ്വാതന്ത്ര്യത്തെ അങ്ങേയറ്റം മോശമായ രീതിയിൽ ലംഘിക്കുന്ന രാജ്യമാണെന്നു പ്രഖ്യാപിക്കണം എന്നതാണ് പ്രമേയത്തിലെ ആവശ്യം.
ഡെമോക്രറ്റിക് പാർട്ടിയിലെ തന്നെ റാഷിദ തലൈബ്, ജിം മാക്ഗവേൺ, യുവാൻ വർഗാസ് എന്നിവരും പ്രമേയത്തിന്റെ സംയുക്ത അവതാരകരാണ്. ഒമറും തലൈബും യു എസ് കോൺഗ്രസിൽ എത്തുന്ന ആദ്യത്തെ മുസ്ലിം വനിതകളാണ്.
സോമാലിയൻ വംശജയായ ഒമർ രണ്ടു മാസം മുൻപ് പാക്കിസ്ഥാനിൽ പോയിരുന്നു. അന്ന് അവർ പാക്ക് അധിനിവേശ കശ്മീർ സന്ദർശിച്ചതിനെ ഇന്ത്യ വിമർശിക്കയും ചെയ്തു.
ബുധനാഴ്ച അവതരിപ്പിച്ച പ്രമേയത്തിനു നിയമം പോലുള്ള പ്രസക്തി ഇല്ല. ഇന്ത്യയെ ആശങ്കയോടെ കാണേണ്ട രാജ്യം എന്ന് നാമനിർദേശം ചെയ്യണമെന്ന് അത് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കനോട് ആവശ്യപ്പെടുന്നു. മത സ്വാതന്ത്ര്യം ഏറ്റവും നഗ്നമായി ലംഘിക്കുന്ന രാജ്യങ്ങളെയാണ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമം അനുസരിച്ചു യു എസ് അങ്ങിനെ പരിഗണിക്കുന്നത്.
“മത-സാംസ്‌കാരിക ന്യൂനപക്ഷങ്ങൾക്കു എതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്കു ഇന്ത്യൻ ഗവൺമെന്റ് ഉത്തരവാദിയാവണം,” ഒമർ തന്റെ പ്രമേയത്തിൽ പറയുന്നു.
“അടുത്ത കാലത്തായി ഇന്ത്യൻ ഗവൺമെന്റ് മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദളിതർ എന്നീ വിഭാഗങ്ങൾക്കെതിരെ അടിച്ചമർത്തൽ നയം കൂടുതൽ തീവ്രമായി നടപ്പാക്കി വരികയാണ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇന്ത്യയിലെ സ്ഥിതിവിശേഷത്തിന്റെ യാഥാർഥ്യം അംഗീകരിച്ചു ഇന്ത്യയെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ നിയമം അനുസരിച്ചു ആശങ്കയോടെ കാണേണ്ട രാജ്യം എന്ന് നാമനിർദേശം ചെയ്യാൻ സമയം അതിക്രമിച്ചു.”
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ ഒമർ ശക്തമായി വിമർശിച്ചിരുന്നു. ഏപ്രിലിൽ അവർ പാക്ക് സർക്കാരിന്റെ അതിഥിയായി ആ രാജ്യം സന്ദർശിച്ചു. അന്ന് അവർ പാക്ക് അധിനിവേശ കശ്മീർ സന്ദര്ശിച്ചതിനെ കുറിച്ച് ഇന്ത്യ പ്രതികരിച്ചത് ഇങ്ങിനെയാണ്: “യു എസ് റെപ്രെസെന്ററ്റീവ് ഇൽഹാൻ ഒമർ ഇന്ത്യൻ യൂണിയന്റെ ഭൂപ്രദേശമായ കശ്മീരിൽ പാക്കിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭാഗത്തു സന്ദർശനം നടത്തി എന്ന് ഞങ്ങൾ മനസിലാക്കുന്നു.
“അങ്ങിനെ ഒരു രാഷ്ട്രീയ നേതാവിന് സങ്കുചിതമായ രാഷ്ട്രീയം നടപ്പാക്കാൻ സ്വന്തം നാട്ടിൽ ശ്രമിക്കാം. പക്ഷെ ഞങ്ങളുടെ ഭൂമിയിൽ കടന്നു കയറുന്നതും പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും ഞങ്ങൾക്ക് അവഗണിക്കാവുന്ന വിഷയമല്ല. ആ സന്ദർശനം അപലപനീയമാണ്.”
യു എസ് അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മിഷൻ അടുത്തയിടെ ഇറക്കിയ റിപ്പോർട്ടിലും ഇന്ത്യയെ ആശങ്കയോടെ കാണേണ്ട രാജ്യം എന്നു നാമനിർദേശം ചെയ്യണമെന്നു ശുപാർശ ചെയ്തിരുന്നു. ഒമർ ആ റിപ്പോർട്ടിൽ നിന്ന് ഒട്ടേറെ ഭാഗങ്ങൾ തന്റെ പ്രമേയത്തിൽ ചേർത്തിട്ടുണ്ട്. കമ്മിഷൻ ശുപാർശ ബൈഡൻ ഭരണകൂടം സ്വീകരിച്ചില്ല.