ഇന്ത്യക്കെതിരെ യു എസ് കോൺഗ്രസ് അംഗം ഇല്ഹാൻ ഒമർ അവതരിപ്പിച്ച പ്രമേയം തള്ളിക്കളയാൻ കോൺഗ്രസിനോട് ദ ഹിന്ദു പാക്‌ട് എന്ന സംഘടന ആവശ്യപ്പെട്ടു. പ്രമേയം ഹിന്ദു മതത്തിനെതിരെ വിദ്വേഷം ചൊരിയുന്നതാണെന്നു പാക്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്സവ് ചക്രവർത്തി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മനുഷ്യാവകാശ റെക്കോർഡിനെ അന്യായമായും അസത്യമായും അത് അപലപിക്കുന്നു.
പാക്ക് അനുകൂലിയായ ഒമർ കോൺഗ്രസ് അംഗങ്ങളായ റാഷിദ താലിബ്, യുവാൻ വർഗാസ് എന്നിവരുടെ സഹകരണത്തോടെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയോടെ കാണേണ്ട’ (Country of Particular Concern — CPC) രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തണമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റിനോട് ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച യു സ്‌നിൻറെ സമിതി (യു എസ് സി ഐ ആർ എഫ്) അങ്ങിനെ ഒരു നിർദേശം വച്ചതു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നേരത്തെ തള്ളിയിരുന്നു. മുൻകാലങ്ങളിലും യു എസ് ഭരണകൂടങ്ങൾ ഇത്തരം ശുപാർശകൾ അവഗണിച്ചിട്ടേയുള്ളൂ.
ചക്രവർത്തി പറഞ്ഞു: “ഹൗസ് പ്രമേയം 1196 ൽ കോൺഗ്രസംഗം ഇല്ഹാൻ ഒമർ ഉന്നയിച്ച വാദങ്ങൾ പലതും വ്യക്തമായും ജമാഅത്- എ-ഇസ്ലാമിയും മുസ്ലിം ബ്രദർഹുഡുമായി ബന്ധപ്പെട്ട സംഘടനകളിൽ നിന്നുള്ളതാണ്. യു എസ് ഭരണഘടനയിൽ പ്രതിജ്ഞ എടുത്ത ഒരു ജനപ്രതിനിധി അങ്ങിനെ ചെയ്യുന്നത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നു.”
മിനസോട്ടയിൽ നിന്നുള്ള ഡെമോക്രറ്റിക് അംഗം യഹൂദ വിരുദ്ധ പ്രസ്താവനകൾക്ക് നേരത്തെ തന്നെ അന്ത്രാരാഷ്ട്ര വിവാദം ക്ഷണിച്ചു വരുത്തിയിട്ടുണ്ടെന്നു ചക്രവർത്തി ചൂണ്ടിക്കാട്ടി. “ഇതാദ്യമല്ല — അവസാനവുമാവില്ല — അവർ പാക്ക് ബന്ധങ്ങൾ വെളിപ്പെടുത്തിക്കൊണ്ടു തന്നെ ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ നിലപാട് പ്രകടിപ്പിക്കുന്നത്. ഏപ്രിലിൽ അവർ പാക്കിസ്ഥാനിൽ പോയപ്പോൾ അധിനിവേശ കശ്മീർ സന്ദർശിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.
അതേ മാസം തന്നെയാണ് യു എസ് സി ഐ ആർ എഫ് പക്ഷപാതപരമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഒമർ തന്റെ വിദ്വേഷം നിറഞ്ഞ പ്രമേയത്തിൽ ഈ റിപ്പോർട്ട് വൻ തോതിൽ ഉപയോഗിച്ചിട്ടുണ്ട്.
പാക്ക് സന്ദര്ശനത്തിനുള്ള ചെലവ് ആരു വഹിച്ചുവെന്നു ഒമർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യ ആ സന്ദർശനത്തെ അപലപിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന സന്ദർശനം അവരുടെ സങ്കുചിത രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന് ന്യു ഡൽഹി പറഞ്ഞു.
“അങ്ങിനെ ഒരു രാഷ്‌ടീയ നേതാവിന് സങ്കുചിത രാഷ്ട്രീയം അവരുടെ രാജ്യത്ത് ആവാം. പക്ഷെ ഞങ്ങളുടെ ഭൂപ്രദേശത്തു അനുവാദമില്ലാതെ കടന്നു ഞങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് അപലപനീയമാണ്,” വിദേശകാര്യ വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.
യു എസ് സി ഐ ആർ എഫ് റിപ്പോർട്ട് മുൻ വർഷങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ മാതൃകയിൽ തന്നെയാണ് വന്നതെന്ന് ചക്രവർത്തി പറയുന്നു. ജസ്റ്റിസ് ഫോർ ഓൾ തുടങ്ങിയ തീവ്രവാദി ഇസ്ളാമിക ഗ്രൂപ്പുകളുടെ വാദങ്ങൾ പകർത്തി വച്ചതായിരുന്നു അവ. അവരുടെ വേദികളിൽ യു എസ് സി ഐ ആർ എഫ് കമ്മീഷണർമാർ പതിവായി എത്താറുമുണ്ട്.”
ഹിന്ദു പാക്ടിന്റെ കൺവീനറും വേൾഡ് ഹിന്ദു കൗൺസിൽ ഓഫ് അമേരിക്ക (വി എച് പി എ) പ്രസിഡന്റുമായ അജയ് ഷാ ഒമറിന്റെ പ്രമേയത്തിൽ ‘കൂടുതൽ അഗാധമായ ദുരുദ്ദേശങ്ങൾ’ കണ്ടു. “അമേരിക്കൻ വിദ്വേഷിയായ ഇമ്രാൻ ഖാന്റെ ഭരണകൂടത്തിൽ നിന്നാണ് ഒമർ വാദമുഖങ്ങൾ എടുത്തത്. അവരെ ഇമ്രാൻ ഖാൻ പരിശീലിപ്പിച്ചോ എന്ന ചോദ്യം ഉയരുന്നു. അദ്ദേഹവുമായുള്ള ബന്ധം അവർ വിഛേദിക്കണമെന്നു ഞങ്ങൾ ആവശ്യപ്പെടുന്നു.”