കാസര്‍കോട്: പ്രവാസിയായ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്.
യുവാവ് മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റാണെന്ന് ഡോക്ടര്‍ പറഞ്ഞു. അബൂബക്കര്‍ സിദ്ദിഖിനെ പരിശോധിച്ചത് ഡോ. മുഹമ്മദ് സുഹൈല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുവാവിന്റെ കാലിന്റെ അടിയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. നിതംബത്തിലും അടിയേറ്റ പാടുകള്‍ ഉണ്ട്. ആശുപത്രിയില്‍ എത്തിക്കുന്നതിന് ചുരുങ്ങിയത് അര മണിക്കൂര്‍ മുമ്ബെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖിനെ ബന്ദിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറില്‍ ആശുപത്രിയിലെത്തിയ സംഘത്തില്‍ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
കാറില്‍ എത്തിയ രണ്ടു പേര്‍ അബൂബക്കര്‍ സിദ്ദിഖിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ട്രക്ചറില്‍ കയറ്റി സിദ്ദിഖിനെ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടു പോകുന്നതിന് പിന്നാലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിദ്ദിഖിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നു കളയുകയായിരുവെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് സിദ്ദിഖിനെ പ്രതികള്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.
അതേസമയം കാസര്‍കോട് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കേസില്‍ ഇതുവരെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സാമ്ബത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. കുമ്ബള,മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സിദ്ദിഖിന്റെ സഹോദരന്‍ അന്‍വറിനെയും സുഹൃത്ത് അന്‍സാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു എന്നും കണ്ടെത്തി.
ഗള്‍ഫുകാരനായ മുഗുവിലെ അബൂബകര്‍ സിദ്ദീഖ് (32) ആണ് മരിച്ചത്. ചില ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ രണ്ട് ബന്ധുക്കളെ പൈവളിഗെ സ്വദേശികളായ ചിലര്‍ രണ്ട് ദിവസം മുമ്ബ് തട്ടിക്കൊണ്ട് പോയിരുന്നുവെന്നാണ് വിവരം. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയതെന്നാണ് പറയുന്നത്. ഉച്ചയ്ക്ക് തട്ടിക്കൊണ്ട് പോയ സിദ്ദീഖിനെ രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരിച്ചിരുന്നു.
ഇതോടെ ആശുപത്രിയിലെത്തിച്ചവര്‍ വന്ന വാഹനത്തില്‍ തന്നെ കടന്നു കളഞ്ഞുവെന്നാണ് അറിയുന്നത്. സംഭവത്തില്‍ കാസര്‍ഗകൊട് ഡിവൈഎസ്‌പി പി ബാലകൃഷ്ണനെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. വിദേശത്തേക്ക് അനധികൃതമായി കടത്തിയ വിദേശ കറന്‍സികളും ആയി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നു. ബന്തിയോട് ഡി എം ആശുപത്രിയിലാണ് സിദ്ദീഖിനെ എത്തിച്ചത്. ഒപ്പം വന്നവര്‍ മുങ്ങിയതോടെ ആശുപത്രി അധികൃതരാണ് സംഭവം പൊലീസിലറിയിച്ചത്.
അവശനിലയിലായ സിദ്ദിഖിനെ കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. അപ്പോഴേക്കും സിദ്ദിഖിന്‍റെ മരണം സംഭവിച്ചിരുന്നു, രണ്ട് ദിവസം മുമ്ബ് സിദീഖിന്റെ സഹോദരന്‍ അന്‍വര്‍ , ബന്ധു അന്‍സാര്‍ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്. അന്‍വറും അന്‍സാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകത്തിന് പിന്നിലെ സംഘം ഒരു സ്ഥലത്ത് എത്താന്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് സഹോദരന്‍ വീട്ടില്‍ നിന്ന് പോയതാണെന്ന് മരിച്ച അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരന്‍ ഷാഫി പറഞ്ഞു. അവിടെ നിന്ന് സംഘം കാറില്‍ കയറ്റിക്കൊണ്ട് പോയി.പിന്നീട് ആശുപത്രിയില്‍ എത്താനുള്ള അറിയിപ്പാണ് ലഭിച്ചതെന്നും സഹോദരന്‍ ഷാഫി പറഞ്ഞു.