ജയ്പൂര്‍: ഉദയ്പുരില്‍ തയ്യല്‍തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണത്തിന് സമാനമെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കഴുത്തുവെട്ടുന്നതിനിടെ പ്രതികളായ മുഹമ്മദ് റിയാസും ഗൗസെ മുഹമ്മദ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി മുന്‍ നേതാവ് നുപുര്‍ ശര്‍മ്മയ്ക്കുമെതിരെ ഭീഷണിമുഴക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയെങ്കിലും കേസിലെ ഭീകര സ്വഭാവം പരിഗണിച്ച് എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. എന്‍ഐഎയിലെ നാലംഗ സംഘം ഉദയ്പുരിലെത്തി. കൊലപാതക ദൃശ്യവും പ്രതികള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തില്‍ പോലീസിനുണ്ടായ വീഴ്ചയില്‍ ഒരു എഎസ്‌ഐയെ സസ്‌പെന്റു ചെയ്തു. കനയ്യ ലാലിനു വധഭീഷണിയുണ്ടായിരിക്കേ മതിയായ സുരക്ഷ നല്‍കിയില്ലെന്ന കാരണത്താലാണ് സസ്‌പെന്‍ഷന്‍.
കൊലപാതകത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി വിദ്വേഷ പ്രചാരണം നടക്കുന്നത് തടയാന്‍ ഒരു മാസത്തേക്ക് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ 24 മണിക്കൂര്‍ നിര്‍ത്തിവച്ചു.
പ്രവാചകനെതിരെ ബി.ജെ.പി നേതാവായിരുന്ന നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു പിന്നാലെയാണ് കനയ്യ ലാലിനും ഭീഷണിയുയര്‍ന്നത്.