ന്യുയോർക്ക് ഗവർണർ സ്‌ഥാനത്തേക്കു മത്സരിക്കാനുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിൽ ടിക്കറ്റ് ലോങ്ങ് ഐലൻഡിൽ നിന്നുള്ള കോൺഗ്രസംഗം ലീ എം. സെൽഡിൻ (42) നേടി. 44 ശതമാനം വോട്ട് അദ്ദേഹത്തിന് കിട്ടി. ഗവർണർ കാത്തി ഹോക്കൽ ഡമോക്രാറ്റിക് പ്രൈമറിയിൽ 68 ശതമാനം വോട്ട് നേടി അനായാസ വിജയം കണ്ടു. ഇരുവരും ഇനി നവംബറിൽ ഏറ്റുമുട്ടും.
ഹോക്കൽ സുഗമമായി പ്രൈമറി കടന്നു കൂടിയെങ്കിലും കുറ്റകൃത്യങ്ങളുടെ വർധനയും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും അവർക്കു വെല്ലുവിളി ഉയർത്തുന്നു. പക്ഷെ മികച്ച വിഭവ സമാഹരണം നടത്തിയിട്ടുള്ള അവർ ജയിക്കുമെന്നാണ് ‘കുക്ക് പൊളിറ്റിക്കൽ റിപ്പോർട്ട്’ വിലയിരുത്തുന്നത്.
ന്യുയോർക്ക് മുൻ മേയർ റൂഡി ജുലിയാനിയുടെ മകൻ ആൻഡ്രൂ ഉൾപ്പെടെ മൂന്ന് എതിരാളികളെയാണ് സെൽഡിൻ പ്രൈമറിയിൽ വീഴ്ത്തിയത്.
ന്യു യോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റ് ജുമാനി വില്യംസ്, കോൺഗ്രസംഗം സുവോസി എന്നിവരെ ഹോക്കൽ തോൽപ്പിച്ചു.
മറ്റു സ്റ്റേറ്റുകളിൽ ഇരു കക്ഷികളിൽ നിന്നുമായി മൂന്നു യു എസ് ഹൗസ് അംഗങ്ങൾ ചൊവാഴ്ച്ച നടന്ന പ്രൈമറികളിൽ തോറ്റു. ഡിസ്ട്രിക്റ്റുകളുടെ പുനർനിർണയം, ഡൊണാൾഡ് ട്രംപിനോടുള്ള കൂറോ എതിർപ്പോ തുടങ്ങി പല ഘടകങ്ങളും ഫലങ്ങളെ സ്വാധീനിച്ചതായി കാണുന്നു.
റെപ്. സ്റ്റീവൻ പലാസോ (റിപ്പബ്ലിക്കൻ- മിസിസിപ്പി), റെപ്. മാരി ന്യൂമാൻ (ഡെമോക്രാറ്റ്), റെപ്. റോഡ്നി ഡേവിസ് (റിപ്പബ്ലിക്കൻ) എന്നിവരാണ് ആദ്യഫലങ്ങൾ വന്നപ്പോൾ തോറ്റവർ.
ഇല്ലിനോയിൽ ട്രംപിന്റെ പിന്തുണ നേടിയ റിപ്പബ്ലിക്കൻ റെപ്. മേരി മില്ലർ പാർട്ടിയുടെ മറ്റൊരു ഹൗസ് അംഗമായ റോഡ്‌നി ഡേവിസിനെ തോൽപിച്ചു. മധ്യ ഇല്ലിനോയിസിന്റെ കടുത്ത റിപ്പബ്ലിക്കൻ മേഖല ഉൾപ്പെട്ട ഡിസ്ട്രിക്ട് 15 ൽ അവർ മത്സരിക്കും.
ഗർഭഛിദ്ര അവകാശം റദ്ദാക്കിയ കോടതി വിധിയെ “വെള്ളക്കാരന്റെ ചരിത്ര വിജയം” എന്ന് മില്ലർ ഒരു റാലിയിൽ വിശേഷിപ്പിച്ചത് ട്രംപിനെ സാക്ഷി നിർത്തി ആയിരുന്നു. നാവു പിഴച്ചതാണെന്നു അവർ പിന്നീട് പറഞ്ഞു.
ഹിറ്റ്ലറെ പുകഴ്ത്തിയും സംസാരിച്ചിട്ടുണ്ട് അവർ. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡെമോക്രറ്റ്സ് തട്ടിയെടുത്തതാണെന്ന ട്രംപിന്റെ വാദവും അവർ അംഗീകരിക്കുന്നു.
ട്രംപിന്റെ പ്രചാരണ കമ്മിറ്റിയിൽ ഇല്ലിനോയിൽ സഹാധ്യക്ഷൻ ആയിരുന്ന ഡേവിസ് തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നു എന്ന വാദം തള്ളിക്കളഞ്ഞു. ട്രംപിന്റെ നയങ്ങൾ പുനഃസ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്തിട്ടും പക്ഷെ അദ്ദേഹത്തിനു കര കയറാൻ പറ്റിയില്ല.
ഇല്ലിനോയിയുടെ ഡിസ്‌ട്രിക്‌ട് 6 ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ റെപ്. ഷോൺ കാസ്റ്റണ് ടിക്കറ്റ് കിട്ടി. മറ്റൊരു റെപ് ആയ മേരി ന്യുമാനെ അദ്ദേഹം തോൽപ്പിച്ചു.
ഇല്ലിനോയി റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർത്ഥിയായി ഡി. ബെയിലി വിജയിച്ചു
കൊളോറാഡോയിൽ, മിതവാദിയെന്ന പ്രതിച്ഛായയുള്ള ഹെഡി ഗനാൽ ജി ഓ പി ഗവർണർ സ്‌ഥാനാർത്ഥിയായി. ട്രംപ് അനുകൂലിയായ ഗ്രെഗ് ലോപ്പസിനെയാണ് അവർ തോൽപിച്ചത്.
ഡെമോക്രറ്റുകൾ 15 വർഷമായി ജയിച്ചു വരുന്ന സംസ്ഥാനത്തു നിലവിലുള്ള ഗവർണർ ജാരെഡ് പൊളിസിനെയാണ് അവർ നേരിടുക.