ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിൽ താമസിക്കുന്ന ഇന്ത്യൻ-അമേരിക്കക്കാരുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കാൻ സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ് നൽകി. രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തുന്ന പ്രവണത ഏജൻസിക്കില്ലെങ്കിലും, ഒരു മുൻകരുതൽ വേണമെന്ന നിലയ്ക്കാണ് ഇക്കാര്യം പുറത്തുവിട്ടത്.
അത്യാധുനിക രീതിയിൽ സംഘം ചേർന്നുള്ള മോഷണങ്ങൾ,ഈ പ്രദേശത്തെ ഏഷ്യൻ ബിസിനസുകാരുടെ വീടുകളിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നടന്നിട്ടുള്ളതും ഏജൻസി ചൂണ്ടിക്കാട്ടി.
വീടുകൾ എപ്പോൾ തുറക്കുന്നു, എപ്പോൾ അടയ്ക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ നിരന്തരം നിരീക്ഷിച്ച ശേഷമാണ് മോഷണസംഘത്തിന്റെ ഓപ്പറേഷൻ. വീട്ടുടമ എന്തുചെയ്യുന്നു എന്നും തൊഴിലിടങ്ങളിൽ ഉൾപ്പെടെ പിന്നാലെ കൂടി വിവരങ്ങൾ ശേഖരിക്കുന്നതാണ് ഇവരുടെ രീതി.
കണ്ടുശീലിച്ച കള്ളന്മാരെപ്പോലെ അല്ല ഇവരെന്നും, മോഷണസാധ്യത ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലതെന്നുമാണ് സൂപ്പർവൈസറി സ്പെഷ്യൽ അഗെന്റ്റ് മൈക്ക് റാറ്റ പറയുന്നത്. ഏഷ്യക്കാർ ബാങ്കിനെ അധികം ആശ്രയിക്കാതെ, പണം വീടുകളിൽ സൂക്ഷിക്കുന്നതാണ് പ്രസ്തുത കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ച് മോഷണം ആസൂത്രണം ചെയ്യാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രീതി തുടരരുതെന്നാണ് നിർദ്ദേശം. സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടൻ പോലീസിൽ അറിയിക്കണമെന്നും എഫ്ബിഐ വ്യക്തമാക്കി.