ന്യൂഡൽഹി: പഞ്ചാബ് മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ജാഖറിനെ സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെ ശ്രമങ്ങൾ പാർട്ടി സംസ്ഥാന ഘടകത്തിൽ നിന്നുള്ള പ്രതിഷേധത്തിനൊടുവിൽ ഉപേക്ഷിച്ചു. ജാഖറിനെ അംഗീകരിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ എംപിമാരും നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ ചിലർ രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്‌വയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവുമായുള്ള ബജ്‌വയുടെ ബന്ധം നല്ലതല്ലെന്നതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കാര്യമില്ലെന്നും അവർ പറഞ്ഞിരുന്നു.
“അവർ തമ്മിൽ പോരടിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. ഇത് വീണ്ടും പഴയപടിയാവും. സംസ്ഥാന കോൺഗ്രസ് മേധാവിയും മുഖ്യമന്ത്രിയും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങിയതിനാലാണ് അമരീന്ദറിനെ നീക്കം ചെയ്തത്. ബജ്‌വയെ പകരക്കാരനാക്കിയാൽ ആ പ്രശ്നം പരിഹരിക്കപ്പെടില്ല,” എന്നാണ് ഒരു മുതിർന്ന നേതാവ് പറഞ്ഞത്. സിദ്ദുവും ബജ്‌വയെ മുഖ്യമന്ത്രിയാക്കുന്നതിന് അനുകൂല നിലപാടല്ല സ്വീകരിത്തിരുന്നത്.
കോൺഗ്രസ് നേതൃത്വത്തിന് ഒരു ഹിന്ദുവിനെ മുഖ്യമന്ത്രിയാക്കണമെങ്കിൽ എന്തുകൊണ്ട് ആനന്ദ്പൂർ സാഹിബ് എംപി മനീഷ് തിവാരിയെ തിരഞ്ഞെടുക്കുന്നില്ല എന്നും പാർട്ടി നേതാക്കൾ ചോദിച്ചിരുന്നു. പഞ്ചാബിൽ നിന്നുള്ള ഒരേയൊരു ഹിന്ദു എംപിയാണ് മനീഷ് തിവാരി. സിഖുകാരുടെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായ ആനന്ദ്പൂർ സാഹിബിൽ നിന്നാണ് തിവാരി ലോക്സഭയിലെത്തിയത്. എന്നാൽ നേതൃത്വവും സിദ്ദുവും തിവാരിക്ക് അനുകൂലമായിരുന്നില്ല.