യുണൈറ്റഡ് നേഷൻസിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി രുചിര കംബോജ് സ്ഥാനമേറ്റു. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിനിധി ചൊവാഴ്ച യു എൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടറസിന് നിയമനപത്രം സമർപ്പിച്ചു.
നേരത്തെ കംബോജ് ട്വീറ്റ് ചെയ്തു: “ഈ പദവി ഏറ്റെടുക്കാൻ നിയുക്തയായ ആദ്യ ഇന്ത്യൻ വനിത ആയതിൽ എനിക്ക് അഭിമാനമുണ്ട്. എല്ലാ പെണ്കുട്ടികളോടും പറയട്ടെ, നമുക്ക് എല്ലാവർക്കും ഇതൊക്കെ സാധിക്കും.”
1987ലെ സിവിൽ സർവീസ് പരീക്ഷയിലും ഐ എഫ് എസിലും ഒന്നാം റാങ്ക് നേടിയ കംബോജ് 1989ൽ പാരിസിലെ എംബസിയിൽ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2017ൽ സൗത്ത് ആഫ്രിക്കയിൽ ഹൈക്കമ്മീഷണർ ആയി. ഏറ്റവും ഒടുവിൽ ഭൂട്ടാനിൽ അംബാസഡർ ആയിരുന്ന അവർ ടി എസ് തിരുമൂർത്തി വിരമിച്ച ഒഴിവിലാണ് യു എന്നിലേക്ക് എത്തുന്നത്.
യു എൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യയുടെ ശബ്ദമാവുന്ന കാംബോജ് ഡിസംബറിൽ അതിന്റെ അധ്യക്ഷയുമാവും.
ബിസിനസുകാരനായ ദിവാകർ കംബോജ് ആണ് ഭർത്താവ്. ഒരു പുത്രിയുണ്ട്.