Thursday, April 25, 2024
HomeKeralaഡീസല്‍ ക്ഷാമം: കെഎസ്‌ആര്‍ടിസി‍ക്ക് ലക്ഷങ്ങളുടെ നഷ്ടം, 35 രൂപ ലഭിക്കുന്ന സര്‍വീസിന് മാത്രം ഡീസല്‍, ഞായറാഴ്ച...

ഡീസല്‍ ക്ഷാമം: കെഎസ്‌ആര്‍ടിസി‍ക്ക് ലക്ഷങ്ങളുടെ നഷ്ടം, 35 രൂപ ലഭിക്കുന്ന സര്‍വീസിന് മാത്രം ഡീസല്‍, ഞായറാഴ്ച സര്‍വ്വീസ് നിര്‍ത്തിവെക്കും

കാസര്‍കോട്: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസുകളുടെ സര്‍വീസ് മുടങ്ങുന്നത് വഴി ലക്ഷങ്ങളുടെ നഷ്ടം.

സര്‍വീസുകള്‍ മിക്കവയും മുടങ്ങിയ ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ രണ്ട് കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ നിന്നുള്ള വരുമാന നഷ്ടം 8 ലക്ഷത്തോളമാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്നുള്ള വരുമാനമുപയോഗിച്ച്‌ ഇവിടെ ഡീസല്‍ വാങ്ങിയാലും പ്രവര്‍ത്തനം ലാഭകരമാണ്. എന്നാല്‍ കേന്ദ്രീകൃതമായാണ് ഡീസല്‍ വാങ്ങുന്നത്. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നു പല ബസുകളും സര്‍വീസുകള്‍ പൂര്‍ണമായി നടത്താതെ ഡിപ്പോയില്‍നിര്‍ത്തിയിട്ടതോടെ നഷ്ടവും വര്‍ദ്ധിച്ചു. കാസര്‍കോട് ഡിപ്പോയില്‍ ശരാശരി 12 ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഡീസല്‍ ക്ഷാമം മൂലം സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ ലഭിച്ചത് 7 ലക്ഷം മാത്രം. പ്രതിദിന കളക്ഷന്‍ 5 ലക്ഷത്തോളം കുറവാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഡിപ്പോകളിലൊന്നിന്റെ ഇന്നത്തെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ മാത്രം പ്രതിദിനം 2 ലക്ഷത്തിനും 3ലക്ഷത്തിനും ഇടയിലാണ് വരുമാന നഷ്ടമുണ്ടാകുന്നത്. ബുധനാഴ്ച മാത്രം 4 ലക്ഷം രൂപയാണ്‌ നഷ്ടമായത്. അതിനിടെ ഡീസല്‍ ക്ഷാമം ലഘൂകരിക്കാന്‍ ചെയര്‍മാന്റെ പുതിയ ഉത്തരവ് ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 35 രൂപക്ക് മുകളില്‍ ഇപികെഎം ലഭിക്കുന്ന എല്ലാ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി കളക്ഷനില്‍ നിന്നും സ്വകാര്യ പമ്ബില്‍ നിന്ന് ഡീസല്‍ അടിച്ച്‌ സര്‍വീസ് നടത്താവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കിലോമീറ്ററില്‍ 35 രൂപ ലഭിക്കാത്ത ബസിന് ഡീസല്‍ അടിച്ച്‌ ഓപ്പറേറ്റ് ചെയ്താല്‍ യൂണിറ്റധികാരി വ്യക്തിപരമായി ഉത്തരവാദി ആയിരിക്കുമെന്നും പറയുന്നു.

35 രൂപയില്‍ കൂടുതലുള്ള ട്രിപ്പുകള്‍ കളക്ഷനില്‍ നിന്ന് ഡീസലടിച്ച്‌ ബാക്കി തുക ഡിപ്പോയില്‍ അടച്ചാല്‍ മതി. കൃത്യമായ ബില്ലും കുറച്ചടക്കുന്നതായുള്ള അപേക്ഷയും ബില്ലിനോടൊപ്പം ഉണ്ടായിരിക്കണം. കണ്‍ട്രോളിംങ്ങ് ഇന്‍സ്‌പെക്ടര്‍ ബില്ലും അപേക്ഷയും സാക്ഷ്യപ്പെടുത്തണം. മംഗ്ലൂരു, കാഞ്ഞങ്ങാട് റൂട്ടില്‍ 35 രൂപ ലഭിക്കുമെങ്കിലും മറ്റ് റൂട്ടുകളില്‍ സാധ്യത കുറവായതിനാല്‍ വരും ദിവസങ്ങളില്‍ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന്പൂര്‍ണമായും സര്‍വ്വീസ്മുടങ്ങാനാണ് സാധ്യത. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം കൃത്യമായി ഓപ്പറേറ്റ് ചെയ്യണം. ഞായറാഴ്ച്ച ഉച്ചക്ക് ശേഷവും തിങ്കളാഴ്ച്ച പൂര്‍ണമായും എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കളക്ഷന്‍ കുറഞ്ഞ സര്‍വ്വീസ് പൂര്‍ണമായും നിര്‍ത്തണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഞായറാഴ്ച പൊതുവെ കളക്ഷന്‍ കുറവായതിനാല്‍ ദീര്‍ഘദൂര സര്‍വ്വീസ് മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളു. ഇന്ന് 25 ശതമാനം ബസുകള്‍ ഓടിയാമതിയെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. കാസര്‍കോട് ഡിപ്പോയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ എത്തിയ പതിനായിരം ലിറ്റര്‍ ഡീസല്‍ അന്ന് തന്നെ ബസുകളില്‍ നിറച്ചതോടെ, തീര്‍ന്നെങ്കിലും ഇന്നലെ ഉച്ചയോടെ ഏതാണ്ട് സര്‍വ്വീസുകള്‍ നടത്തി. എന്നാല്‍ വൈകിട്ടോടെ പല ട്രിപ്പുകളും മുടങ്ങി. എന്നാല്‍ ഒരു കാരണവശാലും ദീര്‍ഘദൂരസര്‍വ്വീസായ വൈകിട്ടത്തെ കോട്ടയം സൂപ്പര്‍ ഫാസ്റ്റ്, 8 മണിയുടെ ബംഗളൂരു, 9 മണിയുടെ കോഴിക്കോട് ഫാസ്റ്റ്, കോട്ടയം മിന്നല്‍ എന്നിവ നിര്‍ബ്ബന്ധമായും സര്‍വ്വീസ് നടത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സ്വകാര്യ പമ്ബില്‍നിന്ന്600ലിറ്റര്‍ ഡീസല്‍ വാങ്ങി പ്രതി സന്ധി പരിഹരിക്കുകയായിരുന്നു.

ഡിപ്പോയിലെ വാഹനം പുറത്തുള്ള പമ്ബില്‍ പോയി ബാരലില്‍ നിറച്ച്‌ ഡിപ്പോയിലെ പമ്ബില്‍ സ്റ്റോക്ക് ചെയ്താണ് നാല് ബസുകള്‍ക്കും അടിച്ച്‌ കൊടുത്തത്.ഡീസല്‍ രൂക്ഷമായ കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇന്നലെ 43 ബസുകള്‍ ഓടേണ്ട സ്ഥാനത്താണ് എട്ട് ബസുകളാണ് ഓടിയത്. മറ്റ് ബസുകള്‍ ഡിപ്പോയില്‍ നിര്‍ത്തിയിടുകയായിരുന്നു.അതേ, സമയം ഒരു ബസ് ഒഴികെ കാസര്‍കോട് ഡിപ്പോയിലെ മുഴുവന്‍ ബസുകളും ഇന്നലെ സര്‍വ്വീസ് നടത്തിയിരുന്നു.

തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നത് കാരണം പതിവ് യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടുന്നത് കെഎസ്‌ആര്‍ടിസിക്ക് കൂടുതല്‍ വരുമാന നഷ്ടമുണ്ടാക്കുമെന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular