കുട്ടികള്‍ക്ക് സ്കൂളിലെത്താനും സ്കൂളുകള്‍ തുറക്കാനും വാക്സിൻ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് 19 വിദഗ്ധ സമിതി വ്യക്തമാക്കുന്നത്.
ഹൈലൈറ്റ്:
- കുട്ടികള്‍ക്ക് രോഗം ഗുരുതരമാകാൻ സാധ്യത തീരെ കുറവ്
- മുതിര്‍ന്നവരുടെ സുരക്ഷ ഉറപ്പാക്കണം
- നിര്‍ദേശങ്ങളുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് ലോക്ക് ഡൗണിനു ശേഷം പല രാജ്യങ്ങളിലും സ്കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച് സുപ്രധാന നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്ക് സ്കൂളിലെത്താൻ വാക്സിനേഷൻ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കുട്ടികള്‍ക്ക് പഠനത്തിന് വാക്സിനേഷൻ തടസ്സമാകരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കൊവിഡ് 19 വിദഗ്ധ സമിതി അംഗമായ കാതറിൻ ഒബ്രിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. “സ്കൂളിലെത്താനായി കുട്ടികളും കൗമാരക്കാരും വാക്സിൻ എടുക്കേണ്ടതില്ല. അവര്‍ക്ക് സ്കൂളിലെത്താൻ ഇതൊരു തടസ്സമാകരുത്. രോഗം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ള അവര്‍ക്കു ചുറ്റുമുള്ള മുതിര്‍ന്നവരുടെ സംരക്ഷണമാണ് പ്രധാനം.” അവര്‍ പറഞ്ഞു. സെപ്റ്റംബര്‍ അവസാനം വരെ കൊവിഡ് 19 വാക്സിൻ ബൂസ്റ്റര്‍ ഡോസുകള്‍ നൽകുന്നത് നിർത്തിവെക്കണമെന്നും ഡബ്ല്യൂഎച്ച്ഓ ആവശ്യപ്പെട്ടു.