കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സി പി എ സി) നടന്ന അനൗദ്യോഗിക വോട്ടെടുപ്പിൽ (സ്ട്രോ പോളിംഗ്) ഡൊണാൾഡ് ട്രംപ് 69% പിന്തുണ നേടി. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ രംഗത്ത് വരുമെന്നു പ്രതീക്ഷിക്കുന്ന മറ്റു നേതാക്കളെല്ലാം ഏറെ പിന്നിലാണ്.
ഡാളസിൽ നടക്കുന്ന സമ്മേളനത്തിൽ ശനിയാഴ്ച പ്രഖ്യാപിച്ച ഫലം അനുസരിച്ചു ഫ്‌ളോറിഡ ഗവർണർ റോൺ ഡിസന്റിസ് 24% നേടിയപ്പോൾ ടെക്സസ് സെനറ്റർ റ്റെഡ് ക്രൂസ് വെറും രണ്ടു ശതമാനത്തിലാണ് മൂന്നാം സ്ഥാനത്തു എത്തിയത്.
ട്രംപിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന മൈക്ക് പോംപിയോ, വിർജീനിയ ഗവർണർ ഗ്ലെൻ യങ്കിൻ, ഫ്‌ളോറിഡ സെനറ്റർ റിക്ക് സ്കോട്ട് എന്നിവർ ഒരു ശതമാനത്തിനു താഴെപ്പോയി.
ട്രംപ് മികച്ച പ്രസിഡന്റ് ആയിരുന്നുവെന്നു 99% പേരും അഭിപ്രായം രേഖപ്പെടുത്തി. അദ്ദേഹം മത്സരിക്കാൻ തയാറില്ലെങ്കിൽ ഡിസന്റിസ് സ്ഥാനാർഥി ആവുന്നതാണ് നല്ലതെന്നു വോട്ടെടുപ്പിൽ കണ്ടു. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവാനും അദ്ദേഹത്തിനാണ് പിന്തുണ.
ഡിസന്റിസ് സമ്മേളനത്തിൽ പങ്കെടുത്തില്ല.
അധികാരം ഒഴിഞ്ഞ ശേഷം സി പി എ സിയുടെ എല്ലാ പോളിങ്ങിലും ട്രംപ് തന്നെ ആയിരുന്നു ജേതാവ്. അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചാൽ യാഥാസ്ഥിതിക വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.