നുണ പ്രചാരകനായ വലതു പക്ഷ തീവ്രവാദി അലക്സ് ജോൺസിനു വീണ്ടും പിഴ. സാൻഡി ഹൂക് സ്കൂൾ കൂട്ടക്കൊല വ്യാജമായിരുന്നുവെന്നു പ്രചാരണം നടത്തിയതിനു വിവിധ കോടതികളിൽ നിന്നായി ‘ഇൻഫോവാർസ്’ ഉടമയ്ക്കു മൊത്തം 50 മില്യൺ ഡോളറോളം പിഴ വീണു.
തോക്കു നിരോധനം ലക്ഷ്യമാക്കി ഇടതുപക്ഷം നടത്തിയ നാടകമാണ് കൂട്ടക്കൊലയെന്നു പ്രചരിപ്പിച്ച ജോൺസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ ഹർജി നൽകിയിരുന്നു. കൂട്ടക്കൊലയിൽ ആറും ഏഴും വയസുള്ള 20 ഫസ്റ്റ് ഗ്രേഡ് വിദ്യാർത്ഥി-വിദ്യാര്ഥിനികളും ആറു സ്ത്രീകളുമാണ് മരിച്ചത്. കണക്ടിക്കട്ടിലെ ന്യൂട്ടണിലുള്ള സ്‌കൂളിൽ 2012ൽ നടന്ന കൂട്ടക്കൊല വ്യാജമാണെന്ന് ഇൻഫോവാർസ് എന്ന തന്റെ വെബ്‌സൈറ്റിൽ പ്രചരിപ്പിച്ച ജോൺസ് കുട്ടിയുടെ കുടുംബത്തിനു കഠിനമായ വേദനയുണ്ടാക്കി എന്നു ടെക്സസ്സിലെ ഓസ്റ്റിനിൽ ജൂറി കണ്ടെത്തി.
വ്യാഴാഴ്ച 4.1 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ച കോടതി വെള്ളിയാഴ്ച 4.52 മില്യൺ ഡോളർ കൂടി വിധിച്ചു. ജോൺസിന് $135 മില്യണും $270 മില്ല്യണും ഇടയ്ക്കു ആസ്തിയുണ്ടെന്നു പരാതിക്കാർ വാദിച്ചു. $4.1 മില്യൺ അയാൾക്കു പുല്ലാണ്. അതു തന്റെ വിജയമാണെന്ന് അയാൾ സ്വയം പ്രഖ്യാപിച്ചിരുന്നു. കടുത്ത ശിക്ഷ കൊടുത്തില്ലെങ്കിൽ അയാൾ കുറ്റം ആവർത്തിക്കും.
ഓഗസ്റ്റിൽ തന്നെ രണ്ടു ഹർജികളിൽ കൂടി വിചാരണ നടക്കാനുണ്ട്. ജോൺസിന്റെ ഫ്രീ സ്പീച് സിസ്റ്റംസ് കമ്പനി അതിനിടെ പാപ്പരായതു കേസിൽ സങ്കീർണത സൃഷ്ടിക്കും.