തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ കൊലപാതകമുള്‍പ്പടെയുള്ള കേസുകളില്‍ പ്രതികളായവരുടെ വീടുകള്‍ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് ഇപ്പോള്‍ പതിവുസംഭവമാണ്.
ഇതിനെതിരെ വ്യാപകവിമര്‍ശനമാണ് ഉയരുന്നതെങ്കിലും ഇതില്‍ നിന്ന് പിന്മാറാന്‍ യോഗി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.. അത്തരത്തില്‍ ഒരു ശിക്ഷ കേരളത്തിലും നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഇവിടെ വീടുകളല്ല വാഹനങ്ങളാണ് പൊളിക്കുന്നതെന്ന് മാത്രം.കോടതിയുടെ അനുമതിയോടെയായിരിക്കും ഇത് ചെയ്യുക. തൃശൂരില്‍ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ ആയിരിക്കും ഇത്തരത്തില്‍ ആദ്യം പൊളിക്കുക. വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി രജിസ്ട്രേഷന്‍ റദ്ദാക്കുന്ന വാഹനമാണിത്. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് ഹമ്മര്‍ ഇപ്പോള്‍ ഉള്ളത്.
മുഹമ്മദ് നിഷാമിന്റെ ഹമ്മറിനൊപ്പം എവറസ്‌റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ആസൂത്രിത വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ലോറിയും പൊളിക്കും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡി ജി പി അനില്‍കാന്തിന് കത്തുനല്‍കിയിട്ടുണ്ട്. ഇനിമുതല്‍ കൊലക്കേസ് പ്രതികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളെയും പ്രതിചേര്‍ക്കും. വാടകയ്ക്ക് എടുത്താലും ഇതുതന്നെയായിരിക്കും അവസ്ഥ. ഇന്‍ഷ്വറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥപ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍ പെട്ടാല്‍ ആ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് റദ്ദാക്കാം. ഇന്‍ഷുറന്‍സ് റദ്ദാക്കിയാല്‍ ആര്‍ സിയും റദ്ദാക്കാനാവും. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെ പൊളിക്കാനാവും
ഇപ്പോള്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്.