എല്ലാ പൊതു സ്ഥലങ്ങളും, മിക്ക ഡിപ്പാര്‍ട്ട്മെന്റ് പാഠശാലകളും അവര്‍ക്ക് പ്രവേശ്യമായിരിക്കുന്നു എന്ന് വരികിലും യഥാര്‍ഥത്തില്‍ ഇരുപത്തഞ്ചില്‍ കവിയാത്ത പാഠശാലകളില്‍ മാത്രമേ അവരെ ചേര്‍ക്കുന്നുള്ളൂ.
പുലയരുടെ ഉന്നതിക്കുള്ള ഏക പ്രതിബന്ധം ഇതര സമുദായങ്ങളിലെ വിദ്യാഭ്യാസമില്ലാത്തവരായ ആളുകളില്‍നിന്ന് ഉണ്ടാകുന്നതത്രേ. പഠിപ്പുള്ള ആളുകളും, ഗവണ്‍മെന്റും പുലയരുടെ നേര്‍ക്ക് അനുഭാവം കാണിക്കുകയാണെങ്കില്‍ പ്രതിബന്ധം വേഗത്തില്‍ മാറിപ്പോകും. പള്ളിക്കൂടത്തില്‍ ഇരിക്കുമ്ബോള്‍ ഒരു പുലയക്കുട്ടി ഒരിക്കലും മലിനനായിരിക്കില്ല. അതുകൊണ്ട് പുലയക്കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാതിരിക്കാനുള്ള ഒരു കാരണം അവരുടെ മലിന ശീലങ്ങളാണെന്ന് പറയുന്നത് ശരിയല്ല.
അപരിഷ്കൃത നിലയില്‍ ഇരിക്കുന്നു എന്നുള്ള കാരണത്തിന്‍മേല്‍ അവരെ ബഹിഷ്കരിക്കുന്നത് അന്യമതങ്ങളില്‍ ചേരുന്നതിന് അവരെ പ്രേരിപ്പിക്കുകയായിരിക്കും. എന്തുകൊണ്ടെന്നാല്‍, അപ്രകാരം ചെയ്ത ഉടന്‍ സ്കൂള്‍ പ്രവേശനം ലഘുവായി ലഭിക്കുന്നു. പുലയര്‍ക്ക് പഠിപ്പുണ്ടായാല്‍ നിലങ്ങളില്‍ വേല ചെയ്യാന്‍ തക്ക വേലക്കാരുടെ എണ്ണം കുറഞ്ഞു പോകുമെന്ന ആശങ്ക അടിസ്ഥാനരഹിതമാകുന്നു. എന്തുകൊണ്ടെന്നാല്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയപ്പോള്‍ വ്യാവസായിക അഭിവൃദ്ധിയും കൃഷിസംബന്ധിതമായ അഭിവൃദ്ധിയും ഉണ്ടായി.
സംസ്ഥാനമൊട്ടുക്ക് അവര്‍ക്കായി പ്രത്യേകം പാഠശാലകള്‍ ഏര്‍പ്പെടുത്തുന്നത് യുക്തമല്ല, എന്നു മാത്രമല്ല അപ്രകാരം ചെയ്യുന്നതുകൊണ്ട് പബ്ലിക്ക് പാഠശാലകളില്‍ പുലയര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. പകുതി ഫീസ് കുറച്ചുകൊടുത്തിരിക്കുന്ന ആനുകൂല്യം വാസ്തവത്തില്‍ പുലയര്‍ക്ക് ഗുണകരമായിരിക്കുന്നില്ല. ധനസമൃദ്ധിയുള്ള മുഹമ്മദ് സമുദായത്തിന് പകുതി ഫീസ് മുതലായ ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കുമ്ബോള്‍ പുലയരെ സംബന്ധിച്ചിടത്തോളം മുഴുവന്‍ ഫീസും കുറച്ചു കൊടുക്കണം എന്നുള്ള പ്രാര്‍ഥന ക്രമത്തില്‍ കൂടുതലല്ല.