ചണ്ഡീഗഡ്: പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി ബന്ധപ്പെട്ട് ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ പഞ്ചാബ് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ. അച്ചടി, ഇലക്ട്രോണിക്, സോഷ്യൽ മീഡിയ എന്നിവയിൽ ദളിത് എന്ന വാക്ക് ഉപയോഗിക്കുന്നത് ഗൗരവമായി കാണുന്നുവെന്നും പട്ടികജാതിയിൽപ്പെട്ട ഏതെങ്കിലും വ്യക്തിയുടെ ഐഡന്റിറ്റി അടയാളപ്പെടുത്താൻ ഈ വാക്ക് ഉപയോഗിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു. ഭൂരിഭാഗം മാധ്യമങ്ങളും പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ ‘ദളിത്’ എന്ന് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ദളിത് എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിലോ ഏതെങ്കിലും നിയമത്തിലോ കാണുന്നില്ലെന്നും കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എല്ലാ ചീഫ് സെക്രട്ടറിമാർക്കും ഇതിന്റെ ഉപയോഗത്തിനെതിരെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ ചെയർപേഴ്സൺ തേജീന്ദർ കൗർ പറഞ്ഞു.