കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സ്വീകരണ യോഗത്തിൽ കെ പി അനിൽകുമാർ. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ല. പണമെന്ത് ചെയ്തുവെന്ന് സുധാകരൻ പറയണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.
കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വി.ഡി സതീശനെയും അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെയും ചതിയുടെയും ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി? എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ സി പി എം മുരളിയെ സ്വീകരിക്കുമായിരുന്നു. എ കെ ജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണെന്നും കെ പി അനിൽകുമാർ ചോദിച്ചു.
നിറ്റ ജലാറ്റിൻ കമ്പനിയിലെ തൊഴിലാളി യൂണിയന്റെ നേതാവാണ് വിഡി സതീശൻ. ഈ കമ്പനി നദിയിലൊഴുക്കുന്ന മാലിന്യം മൂന്ന് പഞ്ചായത്തുകളെ നശിപ്പിക്കുകയാണ്. ഇതാണ് ഹരിത എം എൽ എ യുടെ കപട മുഖമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. താന്‍ നെഹ്‌റുവിന്റെ കോണ്‍ഗ്രസുകാരനായിരുന്നു. കെ സുധാകരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ കോണ്‍ഗ്രസ് അല്ല. നേരത്തെ പാര്‍ട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദിയുണ്ടെന്നും അനിൽകുമാർ പറഞ്ഞു. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് പോലെയാണ് സുധാകരൻ നേതൃസ്ഥാനത്തേക്ക് എത്തിയത്.