സൗത്ത് സിയാറ്റിൻ ∙ വാഷിങ്ടൻ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽവെയിലിലുള്ള ഖൽസ ഗുർമത്ത് സെന്ററിനു നേരെ ആക്രമണം നടത്തുകയും, വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സിക്ക് കൊയിലേഷൻ വ്യക്തമാക്കി.
സെപ്റ്റംബർ 17ന് അതിക്രമിച്ചു അകത്തു കയറിയ അക്രമികൾ നിരവധി പോർട്ടബൾ ഇലക്ട്രോണിക് ഉപകരണങ്ങൾ എടുത്തുകൊണ്ടുപോകുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി സിക്ക് നേതാവ് ഡോ. ജസ്മിത് സിങ് അറിയിച്ചു. ആരാധനയ്ക്കും കുട്ടികൾക്ക് പഠിക്കുന്നതിനുമുള്ള ഗുർമത്ത് സെന്റിനു നേരെ നടത്തിയ അക്രമണം വളരെ വേദനാജനകമാണെന്നും ഇദ്ദേഹം പറഞ്ഞു.
സ്ഥലത്തു സ്ഥാപിച്ചിരുന്ന ക്യാമറയിൽ അക്രമി സെന്ററിന്റെ പ്രധാന ഹാളിലുള്ള പ്രാർഥന സ്ഥലം നശിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സെന്ററിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല.
ഇതിനു മുമ്പും ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും, ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കേണ്ടതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, എല്ലാവർക്കും ഭയരഹിതമായി ആരാധന നടത്തുന്നതിനുള്ള അവസരം ഒരുക്കണമെന്നും സിക്ക് നേതാക്കൾ അഭ്യർഥിച്ചു.