തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കാൻ ഉന്നതതല യോഗം ഇന്ന് നടക്കും. ആരോഗ്യ – വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് യോഗം.
നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കുമ്പോൾ ഒരേ സമയം എത്ര കുട്ടികളെ വരെ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കണം, ഒരു ബെഞ്ചിൽ എത്ര വിദ്യാർത്ഥികൾ ആകാം തുടങ്ങിയ കാര്യങ്ങളാകും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുക. ചർച്ചയിൽ ഉയർന്നു വരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും. സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും തുടർ നടപടി.