Thursday, April 25, 2024
HomeUSAകോവിഷീൽഡ് അല്ല, വാക്സിൻ സർട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് ബ്രിട്ടൻ; കാരണം പറഞ്ഞില്ലെന്ന് സർക്കാർ

കോവിഷീൽഡ് അല്ല, വാക്സിൻ സർട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് ബ്രിട്ടൻ; കാരണം പറഞ്ഞില്ലെന്ന് സർക്കാർ

ന്യൂഡല്‍ഹി: യുകെ കോവിഷീൽഡിനെ അംഗീകരിക്കാത്ത പ്രശ്‌നം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസിനോട് ഉന്നയിച്ചതിനു പിന്നാലെ യാത്രാ മാർഗ്ഗനിർദ്ദേശം പുതുക്കി ബ്രിട്ടൻ. കോവിഷീൽഡ്‌ അംഗീകൃത വാക്സിൻ ആണെന്നും എന്നാൽ ഇന്ത്യയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിലാണ് പ്രശനമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

അതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ “വാക്സിൻ എടുക്കാത്തവർ” ആയി പരിഗണിക്കുന്നത് തുടരും, കൂടാതെ, പുറപ്പെടുന്നതിനു മുൻപ് ആർടി-പിസിആർ ടെസ്റ്റ്, എത്തിച്ചേർന്നതിന് ശേഷം രണ്ടാം ദിവസവും, എട്ടാം ദിവസവും കൂടുമ്പോൾ ആർടി-പിസിആർ ടെസ്റ്റുകൾ, എത്തിയതിനു ശേഷം 10 ദിവസത്തെ ക്വാറന്റൈൻ എന്നിവ നിർബന്ധമാണ്.

കോവിൻ വഴി വാക്സിൻ സർട്ടിഫിക്കേഷൻ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ സംഘവുമായി ബ്രിട്ടീഷ് അധികൃതർ പ്രശ്‌നം പരിഹരിക്കുന്നതിനായി ബന്ധപ്പെടുന്നുണ്ട്.

“കോവിഷീൽഡ് ഒരു പ്രശ്നമല്ലെന്ന് ഞങ്ങൾക്ക് വ്യക്തമാണ്. യുകെ യാത്രകൾക്കായി തുറന്നിരിക്കുന്നു, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് ധാരാളം ആളുകൾ പോകുന്നുണ്ട് … 2021 ജൂൺ അവസാനം മുതൽ വർഷത്തിൽ 62,500 -ലധികം വിദ്യാർത്ഥികൾക്ക് വിസ നൽകിയിട്ടുണ്ട് … യാത്രാ പ്രക്രിയ കഴിയുന്നത്ര എളുപ്പമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു … ഞങ്ങൾ കോവിൻ ആപ്പ്, എൻ‌എച്ച്എസ് ആപ്പ് എന്നിവയുടെ നിർമ്മാതാക്കളുമായി സർട്ടിഫിക്കേഷനെക്കുറിച്ചുള്ള വിശദമായ സാങ്കേതിക ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് പറഞ്ഞു

എന്നാൽ കോവിൻ അതികൃതർക്ക് യുകെ സർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് കോവിൻ ഐടി ഇൻഫ്രാസ്ട്രക്ചർ രൂപകൽപന ചെയ്ത നാഷണൽ ഹെൽത്ത് അതോറിറ്റി (എൻഎച്ച്എ) സിഇഒ ഡോ. ആർ എസ് ശർമ, ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു, “ഒരു ആശങ്കയും ഉയർത്തിയതായി എനിക്കറിയില്ല,” ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സമീപിച്ച് “കോവിനെ കുറിച്ച് അറിയാൻ എൻ‌എച്ച്‌എസിന് താൽപ്പര്യമുണ്ടെന്ന്” പറഞ്ഞ ശർമ്മ പറഞ്ഞു, നടന്ന രണ്ട് ചർച്ചകളിലും ആശങ്കകളൊന്നും ഉയർന്നിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

“സെപ്റ്റംബർ 16, സെപ്റ്റംബർ 21 തീയതികളിൽ ഞങ്ങൾ ചർച്ച നടത്തി. അവർ അവരുടെ സിസ്റ്റം വിശദീകരിച്ചു, ഞങ്ങൾ ഞങ്ങളുടെ സിസ്റ്റം വിശദീകരിച്ചു. സാങ്കേതിക ചർച്ചകൾ പൂർത്തിയായതായും സംതൃപ്‌തരായതായും അവർ ഒരു സന്ദേശം അയച്ചു. ആശങ്കകൾ ഒന്നുമുണ്ടായിരുന്നില്ല,” ശർമ്മ പറഞ്ഞു.

“ആശങ്കയുണ്ടാകേണ്ട കാര്യമില്ല, കാരണം ഞങ്ങളുടെ ഉൽപ്പന്നം കഴിയുന്നത്ര മികച്ചതാണ്. ഇത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ളതും പരിശോധിക്കാവുന്നതുമാണ്. അതിന്റെ ആധികാരികത പരിശോധിക്കാൻ കഴിയും; അതിന്റെ സമഗ്രത പരിശോധിക്കാൻ കഴിയും. ” സിഇഒ കൂട്ടിച്ചേർത്തു.

ഒക്ടോബര്‍ നാലിനാണു യുകെയുടെ പുതിയ യാത്രാ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. കോവിഡ് -19 അപകടസാധ്യതാ തോത് അടിസ്ഥാനമാക്കി രാജ്യങ്ങളെ ചുവപ്പ്, ആംബര്‍, പച്ച പട്ടികയിലാണ് യുകെ തരംതിരിച്ചിരുന്നത്. പുതിയ നിയമങ്ങളനുസരിച്ച് ഇതിൽ മാറ്റം വരുത്തിയ യുകെ ‘ചുവപ്പ്’ എന്ന ഒറ്റ പട്ടിക മാത്രമായി ചുരുക്കി. ഇന്ത്യ നിലവില്‍ ആംബര്‍ പട്ടികയിലാണ്.

ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്കയുടെ എഇസെഡ്‌ഡി-1222 ഫോര്‍മുലേഷനാണു കോവിഷീല്‍ഡ് എന്നറിയപ്പെടുന്നത്. ഇതാണ് ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്ത വാക്സിനും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular