തിരുവനന്തപുരം: കോവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സമഗ്രമായ കോവിഡ് മരണ പട്ടിക പ്രസിദ്ധീകരിക്കുമെന്നും നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച് മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാകുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. അതിനനുസരിച്ചാണ് കേരളത്തിലും മാർഗരേഖ പുതുക്കേണ്ടി വരുന്നത്. കേന്ദ്ര സർക്കാരിൽ നിന്നുള്ള മാർഗ നിർദേശം ലഭിച്ചെന്നും അതിനനുസരിച്ച് കേരളത്തിന്റെ മാർഗരേഖ പുതുക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പരമാവധി പേർക്ക് സഹായം ലഭിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെ കോവിഡ് മൂലം മരിച്ചവരുടെ ഉറ്റബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) ശിപാര്‍ശ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുക സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആര്‍എഫ്)യില്‍ നിന്ന് നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്. അതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം